തെരുവുനായ്ക്കൾക്കായി സഞ്ചരിക്കുന്ന ഷെൽട്ടർ ഒരുക്കി തൃശൂർ അടാട്ട് പഞ്ചായത്ത്. പ്രത്യേകം കൂട് സ്ഥാപിച്ച് നായ്ക്കളെ അതിൽ പാർപ്പിക്കും. മറ്റു പഞ്ചായത്തുകൾക്ക് മാതൃകയാവുകയാണ് ഈ അടാട്ട് മോഡൽ.
തെരുവുനായ സംരക്ഷണവും ഒപ്പം തെരുവുനായ ശല്യം ഒഴിവാക്കാനും സഹായിക്കുന്നതാണ് പഞ്ചായത്തിന്റെ ഈ നടപടി. തെരുവുനായ്ക്കളെ നിരീക്ഷിച്ച് ഷെൽട്ടറുകൾ മാറ്റിക്കൊണ്ടിരിക്കും. നായ്ക്കളുടെ വന്ധീകരണവും നടത്തും. പല സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷണം കൂട്ടിൽ എത്തിച്ചു നൽകും. കൃത്യമായി കുത്തിവയ്പ്പും മരുന്നുകളും ഇവയ്ക്ക് നൽകുന്നുണ്ട്.
നായ്ക്കുഞ്ഞുങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് 'കാവൽ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ബന്ധപ്പെടാം. എന്നാൽ ഭയം കാരണം പലരും ഇതിന് മടിക്കാറുണ്ട്. അത് ഒഴിവാക്കാനായി പഞ്ചായത്ത് അംഗം തന്നെ ഒരു നായ്ക്കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി മാതൃകയായി. തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പഞ്ചായത്തിന്റെ ഈ ജനപ്രിയ നടപടിക്ക് വലിയ സ്വീകാര്യതയാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്നത്.