പാലക്കാട് തൃത്താലയിൽ വേനൽ മഴയിൽ കനത്ത നാശനഷ്ടം. കപ്പൂർ, ആനക്കര പഞ്ചായത്തുകളിൽ കാറ്റിലും മഴയിലും വീടിൻ്റ മേൽക്കൂര തകർന്നു. നിരവധി മരങ്ങളാണ് കടപുഴകി വീണത്.
തൃത്താല മേഖലയിൽ കഴിഞ്ഞദിവസം കനത്ത മഴയും കാറ്റും ആണ് വീശി അടിച്ചത്. പട്ടിത്തറ, കപ്പൂർ, ആനക്കര പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമുണ്ടായി. കല്ലടത്തൂരിൽ പ്രഭാകരന്റെ പറമ്പിലെ ഈട്ടി, പ്ലാവ്, കവുങ്ങ് എന്നിവ കടപുഴകി വീണു. തെങ്ങ് വീണ് സമീപത്തെ ഷെഡ് പൂർണ്ണമായും തകർന്നു. പലയിടങ്ങളിലും മരം വീണ് വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഭിത്തികൾ വിണ്ടുകീറുന്ന സാഹചര്യവും ഉണ്ടായി.
കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് കുമ്പിടി, പടിഞ്ഞാറങ്ങാടി കെ.എസ്.ഇ.ബി സെക്ഷനുകൾക്ക് കീഴിലുള്ള നാൽപ്പതിലധികം ഇലക്ട്രിക് പോസ്റ്റുകളാണ് തകർന്നത്. ഇതോടെ പ്രദേശം പൂർണ്ണമായും ഇരുട്ടിലായി. പലയിടത്തും വൈദ്യുതി ബന്ധം ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. മേഖലയിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റവന്യൂ അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.