പുതിയ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പണിയുന്ന മൂത്തകുന്നം– വിപി തുരുത്ത് പാലത്തിന്റെ തൂണുകളിലുണ്ടായ താഴ്ച പരിശോദിച്ച് വിദഗ്ധ സംഘം. താഴ്ന്ന തൂണുകൾ ഉയർത്താൻ ചിലപ്പോൾ പാലത്തിൽ ഭാഗികമായ പൊളിച്ചു പണിയൽ വേണ്ടി വരും. ഏകദേശം 500 മില്ലിമീറ്റർ വരെ തൂണുകൾ താഴ്ന്നതായി ദേശീയപാത അതോറിറ്റി സ്ഥിരീകരിച്ചിരുന്നു.
പാലം നിർമാണത്തിൽ വിദഗ്ധരായവർ ദേശീയപാത പ്രോജക്ട് ഡയറക്ടർ പി. പ്രദീപിനൊപ്പം എത്തിയാണു പരിശോധിച്ചത്. തൂണുകൾ താഴ്ന്നതല്ലാതെ ഘടനാപരമായ മറ്റു പ്രശ്നങ്ങൾ പാലത്തിൽ കണ്ടെത്തിയിട്ടില്ല. താഴാനുള്ള യഥാർഥ കാരണം കണ്ടെത്താനും സ്വീകരിക്കേണ്ട തുടർനടപടികൾ തീരുമാനിക്കാനും വിദഗ്ധരായ കൂടുതൽപേരുടെ സംഘം ഇനിയും പരിശോധന നടത്തുമെന്നു പ്രോജക്ട് ഡയറക്ടർ പറഞ്ഞു.
പരിശോധനയും തുടർപ്രവൃത്തികളും കരാർ കമ്പനിയുടെ ചെലവിലും ഉത്തരവാദിത്തത്തിലുമാണു നടത്തുന്നത്. ഡൽഹി കേന്ദ്രമായ ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് എന്ന കമ്പനിയാണ് ഇടപ്പള്ളി– മൂത്തകുന്നം റീച്ചിൽ നിർമാണം നടത്തുന്നത്. പൈലിങ്ങിൽ വന്ന അപാകതയാണു താഴ്ചയുടെ കാരണമെന്നാണു കരാർ കമ്പനി അധികൃതർ പറയുന്നത്. പാലത്തിന്റെ 7–ാം പില്ലറിനെ താങ്ങിനിർത്തുന്ന 2 തൂണുകളാണ് ഇരുന്നുപോയത്.