ചെമ്മീൻ കെട്ടുകളിൽ മീനുകൾ ചത്തു പൊങ്ങുന്നു; രാസപ്രയോഗമെന്ന് ആരോപണം

കൊച്ചി വൈപ്പിൻ മേഖലയിലെ ചെമ്മീൻ കെട്ടുകളിൽ മീനുകൾ വ്യാപകമായി ചത്തു പൊങ്ങുന്നു. ചെമ്മീൻ കെട്ടിന്‍റെ അടിത്തട്ടിലുള്ള മീനുകളാണ് ചത്തുപൊങ്ങിയത്. രാസപ്രയോഗമാണ് മീനുകൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

ആറുമാസം ചെമ്മീൻ കൃഷി, ബാക്കി ആറുമാസം പൊക്കാളി കൃഷി. കൊച്ചി വൈപ്പിൻ മേഖലയിൽ ഇങ്ങനെയാണ് കൃഷി രീതി. ചെമ്മീൻ കെട്ടുകളുടെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചതിന് പിന്നാലെയാണ് മീനുകൾ വ്യാപകമായി ചത്തുപൊങ്ങിയിരിക്കുന്നത്. കെട്ടിലെ അടിത്തട്ടിൽ ജീവിക്കുന്ന ആരാൻ, മലിഞ്ഞീൻ, കാരി മുതലായ നൂറ് കണക്കിന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിവന്നു. കാലാവധി അവസാനിച്ചതോടെ കെട്ടുകളിലെ മത്സ്യസമ്പത്ത് ഒന്നാകെ കോരിയെടുക്കാൻ കെട്ടുടമകൾ രാസ പ്രയോഗം നടത്തിയതാണ് അടിത്തട്ടിൽ കഴിയുന്ന മത്സ്യങ്ങൾ ചത്ത്  പൊങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. 

വരുംദിവസങ്ങളിൽ പൊക്കാളി കൃഷി ആരംഭിക്കേണ്ട പാടത്താണ് ഇത്തരത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരിക്കുന്നത്. പൂർണ്ണമായും ജൈവ കൃഷി രീതിയിൽ വിളയുന്ന പൊക്കാളിക്കും രാസപ്രയോഗം ഭിഷണിയാണ്. ഇത്തരം മത്സ്യങ്ങൾ കഴിക്കുന്ന കുട്ടികൾ അടക്കമുള്ളവർക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Fish in the Vypin region are dying and floating widely