കാട്ടാനകള്‍ മേയുന്ന പുല്‍മേടുകള്‍ കത്തി; ചിന്നക്കനാലില്‍ കാട്ടുതീയുടെ ദുരിതം

വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന ഇടുക്കി ചിന്നക്കനാൽ നിവാസികൾക്ക് ഭീഷണിയായി കാട്ടുതീയും. പുൽമേടുകൾ കത്തി നശിക്കുന്നതോടെ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാണ്. തീ പിടിത്തത്തിന് പിന്നിൽ വനംവകുപ്പാണെന്നാണ് നാട്ടുകാരുടെ ആരോപണം.  കാട്ടാനകൾ മേഞ്ഞു നടന്ന പുൽമേടുകളാണ് ചിന്നക്കനാലിൽ വ്യാപകമായി കത്തിനശിച്ചത്. ഇതോടെ ജനവാസ മേഖലയിലെ കൃഷിയിടങ്ങളാണ് ആനകളുടെ ആശ്രയം.

മേഖലയിൽ നിന്ന് ജനങ്ങളെ കുടിയിറക്കാൻ വനംവകുപ്പ് മനഃപൂർവം തീയിടുന്നതാണെന്നാണ് ആരോപണം. എന്നാൽ സാമൂഹിക വിരുദ്ധരാണ് കാട്ടുതീക്ക് പിന്നിലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ആനകൾക്ക് വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ പഠനം നടത്തുമെന്ന സർവകക്ഷി യോഗത്തിലെ തീരുമാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.