തോട്ടപ്പള്ളി; കരിമണല്‍ ഖനന വിരുദ്ധ പ്രക്ഷോഭം ആയിരം ദിവസം പൂർത്തിയായി

ആലപ്പുഴ തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഖനന വിരുദ്ധ പ്രക്ഷോഭവും സത്യഗ്രഹവും ആയിരം ദിവസം പൂർത്തിയായി. മുഖ്യമന്ത്രിയുടെ മകൾക്ക് കരിമണൽ കമ്പനി മാസപ്പടി നൽകിയതിനെക്കുറിച്ചുള്ള അന്വേഷണം ശരിയായ രീതിയിൽ നടന്നാൽ  ഭരണത്തിലിരിക്കുന്ന പലരും ജയിലിൽ പോകേണ്ടി വരുമെന്ന് 1000 ദിവസം പൂർത്തിയായതിന്‍റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുൻ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ പറഞ്ഞു. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കുന്നതു വരെ പ്രക്ഷോഭം തുടരാനാണ് സമരസമിതിയുടെ തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ആരോപണം, തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിൽ സ്വകാര്യ കമ്പനിയുടെ ബന്ധം തുടങ്ങിയ  വിവാദങ്ങൾക്കിടെയാണ് സമരം ആയിരംദിവസം പൂർത്തിയാക്കിയത്. മാസപ്പടിയും തോട്ടപ്പള്ളിയിലെ ഖനനമ്പും തമ്മിൽ ബന്ധമുണ്ടെന്നാണ് പ്രധാന ആക്ഷേപം. നേരേ ചൊവ്വേ അന്വേഷണം നടന്നാൽ ഭരണത്തിലിരിക്കുന്ന പലരും ജയിലിൽ പോകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് വി.എം സുധീരൻ.

2021 ജൂൺ 10 നാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരായ റിലേ സത്യാഗ്രഹം ആരംഭിക്കുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിനെന്ന പേരില്‍   2019 മേയ് 31 നാണ് തോട്ടപ്പള്ളി തീരത്ത് നിന്ന് മണൽ നീക്കുന്നതിന് സർക്കാർ ഉത്തരവിട്ടത്. 3 മാസത്തേക്കായിരുന്നു അനുമതിയെങ്കിലും നാലു വർഷമായി ഖനനം തുടരുകയാണ്.