അരയേക്കറോളം പുഴ കയ്യേറി; പൂര്‍വസ്ഥിതിയിലാക്കണമെന്ന് പരാതി

എറണാകുളം വടക്കൻ പറവൂരിൽ സ്വകാര്യ വ്യക്തി പുഴ കയ്യേറി നികത്തിയെടുത്ത സ്ഥലം പൂർവ്വസ്ഥിതിയിലാക്കണമെന്ന ആവശ്യം ശക്തം.  അരയേക്കറിലധികം പുഴയാണ് സ്വകാര്യ വ്യക്തി നികത്തിയത്. പുഴയിൽ ഒഴുക്ക് വർധിച്ചതോടെ സമീപദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. 

മുനമ്പം അഴിമുഖത്തിനോട് ചേർന്ന് കിടക്കുന്ന പുഴയുടെ അരയേക്കറിലധികം വരുന്ന ഭാഗമാണ് സ്വകാര്യ വ്യക്തി നികത്തിയത്. പുഴയിൽ നിന്ന് മണ്ണുമാന്തി ഉപയോഗിച്ച് ചെളി വാരിയായിരുന്നു നികത്തൽ. വടക്കേക്കര പഞ്ചായത്ത് ഒന്നാം വാർഡിലെ വടക്കേ മാല്യങ്കരയിലാണ് പുഴ കയ്യേറിയത്. മാസങ്ങൾക്ക് മുമ്പ് പുഴനികത്തുന്നത് കണ്ട നാട്ടുകാർ കലക്ടർ അടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ നികത്തിയ ഭാഗത്തെ ചെളി നീക്കം ചെയ്ത് ഇവിടം പൂർവ്വസ്ഥിതിയിലാക്കണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. പുഴയുടെ വീതികുറഞ്ഞതോടെ നീരൊഴുക്ക് ശക്തമായിരിക്കുകയാണെന്നും ഇത് സമീപത്തെ സത്താർ ഐലന്റിന്റെ കരകൾ ഇടിയാൻ കാരണമാകുന്നുവെന്നും നാട്ടുകാർ.

കയ്യേറിയെന്ന് ആക്ഷേപമുള്ള സ്ഥലം തന്റെ പേരിലുള്ളതാണെന്നും ബോട്ടുകൾ കൊണ്ടുപോകാൻ ആഴം കൂട്ടുകമാത്രമാണ് ചെയ്തതെന്നുമാണ് സ്വകാര്യ വ്യക്തിയുടെ വാദം.

River encroachment at Ernakulam paravoor