വഴക്കുംപാറ മേല്‍പ്പാതയില്‍ വീണ്ടും വിള്ളല്‍; അഞ്ചു മാസത്തിനിടെ രണ്ടാം തവണ

തൃശൂര്‍ വഴക്കുംപാറ മേല്‍പ്പാതയിലെ പ്രധാന പാതയില്‍ വീണ്ടും വിള്ളല്‍. മഴയത്ത് റോഡ് ഇടിയാന്‍ സാധ്യതയേറെ. അഞ്ചു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് വിള്ളല്‍ കണ്ടെത്തുന്നത്. 

മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ വഴുക്കുംപാറ മേൽപ്പാതയിലാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടത്.  കരാർ കമ്പനി ജീവനക്കാർ സ്ഥലത്തെത്തി ടാർ മിശ്രിതം ഒഴിച്ച് വീണ്ടും താൽക്കാലികമായി വിള്ളൽ അടച്ചു.  കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനു പകരം മണ്ണിട്ട് ഉയർത്തിയ ഭാഗത്തും വിള്ളൽ വീണിട്ടുണ്ട്. ഇത് ഏറെ അപകടസാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു. മേൽപാതയ്ക്ക് താഴെയുള്ള അങ്കണവാടി, ഹെൽത്ത് സെന്റർ, ഗ്രാമീണ വായനശാല, വർക്ക്‌ഷോപ്പ് എന്നിവയ്ക്കും ഇത് ഏറെ അപകടഭീഷണി ഉയർത്തുന്നുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ദേശീയപാതയുടെ വശങ്ങൾ ഇടി‍ഞ്ഞിരുന്നു. അന്ന്, ദേശീപാതയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിനിടെയാണ്, വീണ്ടും വിള്ളല്‍ രൂപപ്പെട്ടത്.