മലക്കപ്പാറയില്‍ കാട്ടാന ലയങ്ങള്‍ തകര്‍ത്തു

അതിരപ്പിള്ളി മലക്കപ്പാറയില്‍ കാട്ടാന ലയങ്ങള്‍ തകര്‍ത്തു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. 

മലക്കപ്പാറ റോപ്പമട്ടത്തെ തോട്ടംതൊഴിലാളികളുടെ ലയങ്ങളിലേക്കായിരുന്നു കാട്ടാനയുടെ വരവ്. പുലര്‍ച്ചെ രണ്ടു മണി സമയമായതിനാല്‍ തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു. ആനയുടെ ചിഹ്നംവിളി കേട്ടാണ് അവര്‍ ഉണര്‍ന്നത്.

ലയങ്ങളുടെ പുറകിലെ തകര ഷെഡ് ആദ്യം തകര്‍ത്തു. പിന്നാലെ ഭിത്തിയും ചവിട്ടിപ്പൊളിച്ചു. തൊഴിലാളികള്‍ പ്രാണരക്ഷാര്‍ഥം ഇറങ്ങിയോടി. പിന്നീട് കൂടുതല്‍ തൊഴിലാളികള്‍ എത്തി ബഹളംവച്ച് കാട്ടാനയെ തുരത്തി.

കാട്ടാനയുെട ആക്രമണം ഇതിനു മുമ്പും ഈ മേഖലയിലുണ്ടായിട്ടുണ്ട്. വന്യജീവി ആക്രമണങ്ങള്‍ ഭയന്നുവിറച്ചാണ് തോട്ടംതൊഴിലാളികള്‍ കഴിയുന്നത്. ലയങ്ങള്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കും.