2000 രൂപ നോട്ടിന് ചില്ലറ ചോദിച്ച മധ്യവയസ്കനെ മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ

ബസ് ടിക്കറ്റ് എടുക്കുന്നതിന് 2000 രൂപ നോട്ടിന് ചില്ലറ ചോദിച്ച മധ്യവയസ്കനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചതായി പരാതി. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി രാധാകൃഷ്ണൻ നായരെയാണ് മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചത്. മാവേലിക്കര പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തു. 

മാവേലിക്കര സ്റ്റാൻഡിൽ നിന്ന് പനച്ചുമൂട് ജംഗ്ഷനിലേക്ക് പോകാൻ ടിക്കറ്റ് എടുക്കുന്നതിന് ചില്ലറക്കു വേണ്ടിയാണ് രാധാകൃഷ്ണൻ സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെത്തിയത്. 2000 രൂപയ്ക്ക് ചില്ലറ തരാൻ പറ്റില്ലെന്നും ഈ നോട്ട് ഇപ്പോള്‍ എടുക്കില്ലെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. നോട്ട് നിരോധിച്ചിട്ടില്ലെന്ന് പറഞ്ഞതോടെ അടുത്തുണ്ടായിരുന്ന ബസ് കണ്ടക്ടറും ഡ്രൈവറും പ്രകോപിതരായി രാധാകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി.

മർദ്ദനത്തിന് പുറമെ രാധാകൃഷ്ണന്‍റെ കൈവശമുണ്ടായിരുന്ന 2000 രൂപ നോട്ട് പ്രതികള്‍ വലിച്ച് കീറി. രാധാകൃഷ്ണന്‍ കൈക്ക് പൊട്ടലോടെ ആശുപത്രിയിൽ ചികിൽസ തേടി. ഡ്രൈവർ അനീഷും കണ്ടക്ടറും യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ ആക്രമിച്ചതെന്നും സംഭവത്തിൽ ഗതാഗത മന്ത്രിക്കുൾപ്പെടെ പരാതി നല്‍കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

KSRTC employees thrashed a middle-aged man who asked for change for Rs 2000 note