കയർ പിരിക്കാൻ തയാറായി പത്തനംതിട്ടയും; പട്ടികജാതി വനിതകൾക്ക് കയർനിർമാണപരിശീലനം

ആലപ്പുഴയിൽ മാത്രമല്ല ഇങ്ങ് പത്തനംതിട്ടയിലെ മലയോര മേഖലയിലും ഇനി കയർ കിട്ടും. 20 പട്ടികജാതി വനിതകളാണ് കയർ വകുപ്പിന്റെ കീഴിൽ കയർ നിർമാണം പരിശീലിക്കുന്നത്.

ചിറ്റാർ പഞ്ചായത്തിലാണ് കയരുപിരിക്കൽ പരിശീലനം കട്ടച്ചിറ മേഖലയിൽ നിന്നുള്ള 20 വനിതകൾ ഈ ആഴ്ച പരിശീലനം പൂർത്തിയാക്കും. പരിശീലനം തുടങ്ങിയിട്ട് രണ്ട് മാസമായി കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർ വരെയാണ് പരിശീലിക്കുന്നത്. പരിശീലനകേന്ദ്രത്തിൽ തൊട്ടിൽ കെട്ടി കുഞ്ഞുങ്ങളെ ഉറക്കും. രാവിലെ പത്തിന് തുടങ്ങുന്ന പരിശീലനം വൈകിട്ട് അഞ്ചിന് അവസാനിക്കും. പന്ത്രണ്ട് കയർ വരെ ദിവസം പിരിക്കാൻ വിധം പ്രാവീണ്യം നേടിയെന്ന് പരിശീലക പറയുന്നു. ഒരേ സമയം 10 പേർക്ക് കയർ പിരിക്കാനുള്ള മോട്ടോറുകൾ സ്ഥാപിച്ചാണ് പരിശീലനം.

വീട്ടമ്മമാർക്ക് സ്വയം തൊഴിൽ ശീലിക്കുന്നതിന്റെ ഭാഗമാണ് കയർ നിർമാണം പഠിപ്പിക്കുന്നത്. ഓച്ചിറ നവോദയ സൊസൈറ്റിയാണ് ചകിരി നൽകുന്നത്. പിരിച്ചെടുത്ത കയറുകൾ ഇവർക്ക് തന്നെ കൈമാറും സ്ഥിരമായി ചകിരിയെത്തിച്ച് തൊഴിൽ ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് പഞ്ചായത്തും.