ജനവാസമേഖലയോട് ചേര്‍ന്ന് പാറഖനനം; പഞ്ചായത്തിന്‍റെ നടപടിക്ക് പിന്നില്‍ അഴിമതി ആരോപണം

തൊടുപുഴ കരിമണ്ണൂരില്‍ ജനവാസമേഖലയോട് ചേര്‍ന്ന് പാറഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍. ഖനനത്തിന് അനുമതി നല്‍കിയ കരിമണ്ണൂര്‍ പഞ്ചായത്തിന്‍റെ നടപടിക്ക് പിന്നില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. കോടതി വിധിയുടെയും പാരിസ്ഥിതിക ആഘാത പഠന അതോറിറ്റിയുടെ അംഗീകാരത്തിന്‍റെയും അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് പഞ്ചായത്ത് വിശദീകരിച്ചു.

കരിമണ്ണൂര്‍ കൊള്ളിക്കുന്ന് മലയില്‍ ഒന്നര ഹെക്ടറിലേറെയുള്ള റബര്‍ തോട്ടത്തിലാണ് ഖനന നീക്കം. റബര്‍ മുറിച്ചുമാറ്റി മണ്ണെടുത്ത് കളഞ്ഞ് പാറ ഖനനം ചെയ്യാന്‍ അനുമതി തേടിയത് സീ റോക്ക് പ്രൊഡക്റ്റ്സ് കമ്പനി. ആഗസ്റ്റ് 30ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി പദ്ധതിക്ക് എതിരെ നിലപാടെടുത്തിരുന്നു.. പിന്നീട് നവംബര്‍ 30ന് ഖനനാനുമതി നല്‍കി..  വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കുക പോലും ചെയ്യാതെയാണ് തീരുമാനമെന്ന് നാട്ടുകാര്‍.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നാണ് പഞ്ചായത്തിന്‍റെ വാദം. പഠനം നടത്തണമെന്ന കാര്യം പഞ്ചായത്ത് കോടതിയെ പഞ്ചായത്ത് ബോധ്യപ്പെടുത്തിയില്ലെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. ഖനനം തുടങ്ങിയാല്‍ കുടിവെള്ള സ്രോതസുകള്‍ പോലും നശിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Thodupuzha News