കൊച്ചി നഗരസഭയിലെ നികുതി അപ്പീൽ കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് കൗൺസിലർ വിജയിച്ചു. കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് ബിജെപിക്ക് തുടരാന്‍ വേണ്ടിയാണ് സിപിഎം മല്‍സരിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
എല്‍ഡിഎഫ് ഭരിക്കുന്ന കൊച്ചി നഗരസഭയിലെ നികുതി അപ്പീൽ കമ്മിറ്റി അധ്യക്ഷ ബിജെപി കൗണ്‍സിലറായ പ്രിയ പ്രശാന്താണ്. കോടതി ഉത്തരവിനെ തുടര്‍ന്ന് ബിജെപി അംഗമായ ടി.പത്മകുമാരിക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതോടെയാണ് കമ്മിറ്റിയില്‍ ഒരു ഒഴിവ് വന്നത്.തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബിന്ദു മണി വിജയിച്ചു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ നിന്നു ഭരണ മുന്നണി വിട്ടു നിന്നിരുന്നെങ്കില്‍ കമ്മിറ്റിയില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമായിരുന്നു. അങ്ങിനെയെങ്കില്‍ അവിശ്വാസ പ്രമേയത്തിലൂടെ നികുതി അപ്പീല്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്നു ബിജെപിയെ മാറ്റാനായേനേം എന്നുമാണ് യുഡിഎഫിന്റെ വാദം. നികുതി അപ്പീല്‍ കമ്മിറ്റിയില്‍ യുഡിഎഫ്– 4, എൽഡിഎഫ്– 3, ബിജെപി– 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.