വരട്ടാർ പുനരുജീവനത്തിന്റെ മറവിൽ നടക്കുന്നത് മണൽക്കൊള്ളയെന്ന് പരാതി

ചെങ്ങന്നൂരിൽ ആദിപമ്പ വരട്ടാർ പുനരുജീവനത്തിന്‍റെ മറവിൽ നടക്കുന്നത് മണൽക്കൊള്ളയെന്ന് പരാതി. പ്രതിഷേധവുമായി നാട്ടുകാർ. മണൽക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചെങ്ങന്നൂരിൽ പദയാത്ര സംഘടിപ്പിച്ചു. 

 2018ലെ പ്രളയത്തിൽ വരട്ടാറിൽ അടിഞ്ഞുകൂടിയ ഐക്കലും മേൽമണ്ണും നീക്കം ചെയ്യാനായിരുന്നു കരാർ. എന്നാൽ യന്ത്രവൽകൃത ഡ്രിഡ്ജിങ് വഴി അനധികൃത മണൽക്കൊള്ളയാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മണലെടുപ്പ് പലപ്പോഴായി നാട്ടുകാർ ഇടപെട്ട് തടയുകയും ചെയ്തു. ഖനനം ചെയ്തതടുത്ത മണൽ കല്ലിശേരിയിലെ യാർഡിൽ കൊണ്ടുവന്ന് വിൽക്കുന്നതായും പരാതിയുണ്ട്. നീക്കം ചെയ്ത മേൽമണ്ണ് ആറിൻ്റെ വശങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. ഇത് ഒരു മഴയോടെ ഒലിച്ച് തിരികെ ആറ്റിലെത്തും. 

വരട്ടാറിലെ മണൽക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പിയുടെ നേതൃത്വത്തിൽ പദയാത്രയും സംഘടിപ്പിച്ചു.ആറിൻ്റെ ആഴം കൂട്ടാനുള്ള പദ്ധതി മാത്രമാണ് നടക്കുന്നതെന്നും നാട്ടുകാരുടെ പരാതികൾ പരിശോധിക്കാമെന്നുമാണ് ജലവിഭവ വകുപ്പ് പറയുന്നത്. പ്രളയത്തിൻ്റെ മറവിൽ നടക്കുന്ന കൊള്ള അവസാനിപ്പിക്കണമെന്നും വരട്ടാറിൻ്റെ പുനരുജീവനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.