പ്രളയത്തിൽ കൈവരികള്‍ തകർന്നു; പാലത്തിലൂടെ അപകടയാത്ര; പ്രതിഷേധം

കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കോരുത്തോട് മൂഴിക്കല്‍ പാലത്തിന്റെ കൈവരികള്‍ പുനര്‍ നിര്‍മിക്കാത്തതില്‍ പ്രതിഷേധം ശക്തം. ഇടുക്കി-കോട്ടയം ജില്ലകളിൽ നിന്നുള്ള പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പാലമാണ് ഒരുവർഷമായിട്ടും തകരാർ പരിഹരിക്കാതെ കിടക്കുന്നത്. കൈവരികള്‍ ഉടന്‍ നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇടുക്കി ജില്ലയെയും കോട്ടയം ജില്ലയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് അഴുതയാറിന് കുറുകെയുള്ള കോരുത്തോട് മൂഴിക്കല്‍ പാലം. കൈവരികള്‍ തകര്‍ന്ന ഈ പാലത്തിലൂടെയാണ് നാട്ടുകാരുടെ അപകടയാത്ര . മഴ ശക്തിപ്രാപിക്കുമ്പോൾ അപകട സാധ്യതയേറുകയാണെന്നാണ് നാട്ടുകാരുടെ ആശങ്ക. മൂഴിക്കല്‍, മുക്കുഴി, കുറ്റിക്കയം തുടങ്ങിയ മേഖലയിലുള്ള കുട്ടികൾക്ക് സ്കൂളിൽ പോകണമെങ്കിലും ഈ പാലം തന്നെ ശരണം.

 പെരുവന്താനം പഞ്ചായത്തിലെ  ആദിവാസി ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം ജില്ലയിലെ ആശുപത്രികളിലേക്ക് പോകാൻ ഉപയോഗിക്കുന്നതും കോരുത്തോട് മൂഴിക്കല്‍ പാലം ആണ്.പ്രളയശേഷം ജനപ്രതിനിധികളൊക്കെയും പലവട്ടം എത്തിയെങ്കിലും ഇതുവരെയും നടപടിയൊന്നുമില്ലെന്നും നാട്ടുകാർ പറഞ്ഞു.എത്രയും വേഗം പാലത്തിന്റൈ കൈവരികള്‍ പുനര്‍നിർമിച്ചില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.