ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം; പൊറുതിമുട്ടി മുട്ടുകാടിലെ കര്‍ഷകർ

ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിൽ പൊറുതിമുട്ടി ഇടുക്കി ബൈസൺവാലി മുട്ടുകാടിലെ കര്‍ഷകര്‍. വിളകൾ ഒച്ചുകൾ തിന്ന് നശിപ്പിക്കുന്നതിനെ തുടർന്ന് കൃഷി ചെയ്തു ഉപജീവനം നടത്താൻ കഴിയാത്ത അവസ്ഥയാണ് കര്‍ഷകര്‍ക്ക്.

അപകടകാരികളായ ആഫ്രിക്കന്‍ ഒച്ചുകൾ എങ്ങനെ ഇവിടെ എത്തി എന്നതിൽ വ്യക്‌തതയില്ല. വൻതോതിൽ പെറ്റുപെരുകിയ ഒച്ച് പച്ചക്കറി തൈകള്‍, ഏലം, കുരുമുളക്, കാപ്പി, കോക്കോ, തുടങ്ങിയവയെല്ലാം തിന്നു നശിപ്പിച്ചു. ഇതോടെ പുതിയ കൃഷികൾ ഇറക്കുന്നതിൽ നിന്നും കർഷകർ പൂർണമായും പിന്മാറിയിരിക്കുകയാണ്. വീര്യം കൂടിയ കിടനാശിനികും മരുന്നുകളും തളിച്ചിട്ടും ഇവയെ നശിപ്പിക്കാൻ കഴിയുന്നില്ല. കാർഷിക വിളകൾക്ക് വിലത്തകർച്ച നേരിടുമ്പോള്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യവും വർധിച്ചതോടെ കർഷകർക്ക് ഇരട്ടി ദുരിതമായി.

കൃഷി വകുപ്പും ബൈസണ്‍വാലി പഞ്ചായത്തും ഒച്ചിനെ നശിപ്പിക്കാൻ പ്രതിവിധി തേടുകയാണ്. മുട്ടുകാടിന്റെ സമീപ പഞ്ചായത്തായ രാജകുമാരിയിലും ഒച്ചകളുടെ സാനിധ്യം കണ്ടെത്തിയത് കർഷകര്‍ക്ക് ആശങ്കയുണ്ടാക്കിട്ടുണ്ട്.