പരിശോധനയില്ല; നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന സജീവം

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന സജീവം. ടൗൺ കേന്ദ്രീകരിച്ചാണ് ലഹരി പദാർത്ഥങ്ങളുടെ ഹോൾസെയിൽ വിതരണക്കാർ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പഴയ എക്സൈസ് ഇൻസ്‌പെക്ടർ സ്ഥലം മാറി ആറുമാസം കഴിഞ്ഞിട്ടും പുതിയ ആൾ വരാത്തതോടെ പരിശോധനയും കുറഞ്ഞു.

മുൻപൊക്കെ മുണ്ടക്കയം എക്സൈസ് ഓഫിസിൻ്റെ നേതൃത്വത്തിൽ  ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ കഞ്ചാവുമായി തമിഴ്നാട്ടിൽ നിന്ന് എത്തുന്ന നിരവധി ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. എക്സൈസ് ഇൻസ്പെക്ടർ മാറി പുതിയ ആൾ  വരാതായതോടെ ഈ പരിശോധനകൾ തന്നെ ഇല്ലാതായി. പ്രതിയെ പിടികൂടിയാൽ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ കൂടെ വേണമെന്നത് ഉൾപ്പെടെയുള്ള നിയമ പ്രശ്നങ്ങളാണ് തടസമാകുന്നത്. തമിഴ്നാട്ടിൽ നിന്നും മറ്റും കടത്തികൊണ്ടു വരുന്ന പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും സ്കൂൾ വിദ്യാർഥികൾക്കിടയിലും വിൽക്കുന്നു.

പരിശോധനയില്ലാതായതോടെ പ്രദേശത്തെ കോളനികൾ കേന്ദ്രീകരിച്ചായിരുന്ന വില്പനയാണ് കാഞ്ഞിരപ്പള്ളിയിലെയും മുണ്ടക്കയത്തെയും സ്കൂൾ, കോളേജ് വിദ്യാർത്ഥികളിലേക്ക് മാറിയത്.വിൽപ്പനക്കാർ ടൗൺ കേന്ദ്രീകരിക്കുന്നത്.പരിശോധനകൾ പഴയത് പോലെ കർശനമാക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.