പ്രവർത്തന മികവിൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്കാര നിറവിലാണ് ഒറ്റപ്പാലം. കേസുകളിലെ അന്വേഷണപുരോഗതിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ നടത്തിയ ഇടപെടലുമാണ് നേട്ടത്തിന് ഇടയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം.

ക്രമസമാധാന പാലനം, അന്വേഷണ മികവ്, കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടികൾ, ജനക്ഷേമ പ്രവർത്തനങ്ങൾ, ശുചിത്വം ഇവയെല്ലാം ബഹുമതിക്ക് അർഹമാക്കുന്നതിൽ നിർണായകമായി. ആഭ്യന്തര മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് പത്തിന് രാവിലെ പൊലീസ് ആസ്ഥാനത്തെ ബോർഡ് റൂമിൽ നടക്കുന്ന ചടങ്ങിൽ പൊലീസ് ഇൻസ്പെക്ടർക്കു കൈമാറും.

നിലവിലെ പൊലീസ് ഇൻസ്പെക്ടർ വി.ബാബുരാജനു പുറമേ എം.സുജിത്ത്, ജയേഷ് ബാലൻ എന്നിവരും 2021 കാലയളവിൽ പൊലീസ് ഇൻസ്പെക്ടർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നേരത്തെ ഒറ്റപ്പാലത്തെ സ്ത്രീ സൗഹൃദ, ശിശു സൗഹൃദ പൊലീസ് സ്റ്റേഷനായി പ്രഖ്യാപിച്ചിരുന്നു. 1859 ൽ സ്ഥാപിക്കപ്പെട്ട പൊലീസ് സ്റ്റേഷൻ 1978 ലാണു നിലവിലെ കെട്ടിടത്തിലേക്കു മാറിയത്. അന്നു തന്നെ സർക്കിൾ ഓഫിസും തുടങ്ങി. ഒറ്റപ്പാലം നഗരസഭയും ലക്കിടി പേരൂർ, അമ്പലപ്പാറ, അനങ്ങനടി, വാണിയംകുളം പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് പ്രവർത്തനപരിധി. സംസ്ഥാനത്തു തന്നെ പരിധി കൂടുതലുള്ള സ്റ്റേഷനുകളിൽ ഒന്നാണ് ഒറ്റപ്പാലം. പാലക്കാട് ജില്ലയിൽ കുറ്റകൃത്യ നിരക്ക് കൂടുതലുള്ള സ്റ്റേഷനുകളിൽ ഒന്നും ഒറ്റപ്പാലമാണ്.