അതിക്രമിച്ചുകയറി വഴിവെട്ടാൻ സിപിഎം പ്രവർത്തകരുടെ ശ്രമം; സ്ഥലം സന്ദർശിച്ച് യുഡിഎഫ്

തിരുവല്ല മല്ലപ്പള്ളിയില്‍ സിപിഎം പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി വഴിവെട്ടാന്‍ ശ്രമിച്ച സ്ഥലം യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. സംഭവം വിവാദമായ ശേഷവും ഭീഷണി തുടരുകയാണ് വീട്ടുകാര്‍ പറഞ്ഞു. കുടിവെള്ളത്തിന് വേണ്ടിയാണ് വഴിയെന്നാണ് കേസില്‍ പ്രതിയായവരുടെ കുടുംബങ്ങള്‍ പറയുന്നത്.

മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരിയുടെ നേതൃത്വത്തിലായിരുന്നു യുഡിഎഫ് പ്രാദേശിക നേതാക്കളെത്തിയത്. റബര്‍മരങ്ങള്‍ വെട്ടിമാറ്റി മതില്‍പൊളിച്ച സ്ഥലം സന്ദര്‍ശിച്ചു. വീട്ടുകാരുടെ പരാതിയും കേട്ടു. വഴിവെട്ട് കേസില്‍ പ്രതികളായവരേയും വഴി ആവശ്യപ്പെടുന്ന കുടുംബങ്ങളേയും സംഘം കണ്ടു. ഈ വഴി വന്നാലേ കുടിവെള്ളം ലഭിക്കുവെന്നാണ് ഇവര്‍ പറയുന്നത്. അഞ്ചുകുടുംബങ്ങളുടേയും വീടിന്‍റെ താഴ്ഭാഗത്തായി വഴിയുണ്ട്. ആവഴിയില്‍ കുടിവെള്ള പൈപ്പിടാനുള്ള നടപടിക്രമങ്ങളും തുടങ്ങി.

എന്നിട്ടും അതിക്രമിച്ച് വഴിവെട്ടാനുള്ള ശ്രമം നടന്നത് റിയല്‍ എസ്റ്റേറ്റ് ഇടപാടിനെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ആക്രമണത്തിന് ഇരയായ കുടുംബം.