കാടുകയറി ഫിഷ് ലാന്‍‍ഡിങ് സെൻറർ; മൽസ്യഫെഡിന് അവഗണന

അന്‍പത് ലക്ഷം രൂപ മുടക്കി നിര്‍മിച്ച്  പത്താണ്ട ്കഴിഞ്ഞിട്ടും ആര്‍ക്കും പ്രയോജനമില്ലാതെ വടക്കൻ പറവൂർ കുഞ്ഞിത്തൈ ഫിഷ് ലാന്‍‍ഡിങ് സെൻറർ. വടക്കേക്കരയിലെയും സമീപ പഞ്ചായത്തുകളിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യവിപണം നടത്താന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ കാടുകയറി നശിക്കുകയാണ്. മത്സ്യലേലം ആരംഭിക്കാന്‍ പദ്ധതി മത്സ്യഫെഡില്‍ സമര്‍പ്പിച്ചെങ്കിലും അവരും അനങ്ങിയിട്ടില്ല. 

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്താണ് അന്‍പത് ലക്ഷം രൂപ ചെലവഴിച്ച് വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈയ്യില്‍ ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ നിര്‍മിച്ചത്. പിന്നെയും രണ്ടു സര്‍ക്കാരുകള്‍ 

വന്നു. പക്ഷേ ഈ ഫിഷ് ലാന്‍ഡിങ് െസന്‍ററിന് കാടുപിടിച്ച് കിടക്കാനാണ് വിധി. മത്സ്യത്തൊഴിലാളികളുടെഉന്നമനം ലക്ഷ്യമിട്ട് നിര്‍മിച്ച ഇതിന്‍റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.  വാവക്കാട് കയർ സംഘത്തിന് മടൽ മൂടാൻ വേണ്ടി പാട്ടത്തിന് കൊടുത്തിരുന്ന ഭൂമി അവർ പഞ്ചായത്തിന് തിരികെ നൽകിയപ്പോഴാണ് ആ സ്ഥലത്ത്   ഫിഷ് ലാന്റിങ് സെൻറർ തുടങ്ങിയത് .

ബോട്ടുകൾ അടുക്കാൻ ഫ്ലാറ്റ്ഫോമും, ലേലപ്പുരയും ,ശുചി മുറിയുമൊക്കെ നിർമ്മിച്ചെങ്കിലും വൈദ്യുതിയും, വെള്ളവും  ലഭ്യമാക്കിയില്ല.കുഞ്ഞിത്തൈ ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഫിഷ് ലാൻറിങ് സെൻറർ ലേലത്തിൽ എടുത്ത് മത്സ്യ ലേലം ആരംഭിക്കുന്നതിനുമുള്ള പദ്ധതി മത്സ്യഫെഡിൽ സമർപ്പിച്ചെങ്കിലും അവരും തിരിഞ്ഞുനോക്കിയില്ല. വടക്കേക്കരയിലെയും സമീപ പഞ്ചായത്തുകളിലെയും മത്സ്യതൊഴിലാളികൾക്ക് ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന വിപണനകേന്ദ്രമാണ് നശിക്കുന്നത്.