അട്ടപ്പാടി കല്ലറമേട് പാലം പുനഃസ്ഥാപിക്കാനായില്ല; യാത്രാ പ്രതിസന്ധി

വേനല്‍മഴയില്‍ തകര്‍ന്ന പാലക്കാട് അട്ടപ്പാടി കല്ലറമേട് പാലം പുനഃസ്ഥാപിക്കാനായില്ല. മുളയുടെ സുരക്ഷയിലാണ് നിരവധി ആദിവാസി കുടുംബങ്ങള്‍ പാലം കടക്കുന്നത്. 

യാത്രാപ്രതിസന്ധി കാരണം കര്‍ഷകരുള്‍പ്പെടെ പലരുടെയും തൊഴില്‍മാര്‍ഗവും മുടങ്ങി. 

ഒറ്റവാക്കില്‍ അപകടം മുന്നിലുണ്ടെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്. തോടുകടന്നുള്ള യാത്ര പ്രതിസന്ധിയിലായതോടെ മുള ഉപയോഗിച്ച് താല്‍ക്കാലിക പാലമൊരുക്കി. 

സാഹസമാണെന്ന് അറിഞ്ഞിട്ടും മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ മുളപ്പാലം കടന്ന് നിരവധി തൊഴിലാളികളാണ് ഓരോ ദിവസവും മറുകര കടക്കുന്നത്.  നഞ്ചന്‍കോളനിയിലെ ഇരുപത്തി അഞ്ചിലധികം കുടുംബങ്ങള്‍ക്ക് അട്ടപ്പാടിയിലെത്താന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ല. ഇരുചക്രവാഹനങ്ങളുള്‍പ്പെടെ പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥ. പ്രായമാവര്‍ പലരും അപകട വഴി കടക്കാന്‍ പേടിച്ച് വീട്ടിലിരിപ്പാണ്. പാലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങള്‍ ശരിയെന്ന് തെളിഞ്ഞതായി നാട്ടുകാര്‍ പറയുന്നു. താല്‍ക്കാലിക പാലമെങ്കിലും സ്ഥാപിച്ച് വേഗത്തില്‍ ഗതാഗത യോഗ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.