വേനല്‍മഴയില്‍ നട്ടംതിരിഞ്ഞ് കര്‍ഷകർ; അതിജീവന മാര്‍ഗമേകി ഹരിത സൊസൈറ്റി

വേനല്‍മഴയില്‍ നട്ടംതിരിഞ്ഞ കര്‍ഷകര്‍ക്ക് അതിജീവന മാര്‍ഗവുമായി എറണാകുളത്തെ സന്നദ്ധ സംഘം. തോട്ടങ്ങളില്‍നിന്ന് കപ്പ വിളവെടുത്ത് വിപണനം നടത്തിയാണ് പൂണിത്തുറയിലെ ഹരിത സൊസൈറ്റി പുതുമാതൃക തീര്‍ത്തത്.

ചുവടുപറിഞ്ഞ പ്രതീക്ഷകളെ കൈപിടിച്ചുയര്‍ത്തുന്നതിന് സമാനമാണ് പൂണിത്തുറയിലെ കര്‍ഷകര്‍ക്ക് ഈ കാഴ്ച. കോരിച്ചൊരിഞ്ഞ വേനല്‍മഴയില്‍ വിള നശിച്ചുവെന്ന് ഉറപ്പിച്ച ദിനങ്ങള്‍. മാന്യമായ വിലയല്ല, എന്തെങ്കിലും കിട്ടിയാല്‍ ആശ്വാസം എന്ന് കരുതിയവര്‍ക്ക് മുന്നിലേക്കാണ് ഹരിത സൊസൈറ്റി 

അംഗങ്ങളെത്തിയത്. അവര്‍തന്നെയിറങ്ങി കപ്പ പറിച്ചു. കിഴങ്ങ് വെട്ടിയൊരുക്കി. ചുമന്ന് വണ്ടിയില്‍ കയറ്റി നേരിട്ട് ഉപഭോക്താക്കളിലെത്തിച്ചു. ഇടനിലക്കാരില്ലാതെ വിപണനം എന്ന ചുമതല പൂര്‍ണമായും സൊസൈറ്റി ഏറ്റെടുത്തു. മാന്യമായ വില കര്‍ഷകനും കിട്ടി.

നാലായിരം കിലോയിലധികം കപ്പയാണ് ഇവര്‍ വിളവെടുത്ത് വിപണനം നടത്തിയത്. വൈറ്റില കൃഷിഭവന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം.