അപ്രതീക്ഷിതമായി പെയ്ത മഴയിൽ മൂവാറ്റുപ്പുഴ മുടവൂർ പാടത്തെ വിളവെടുപ്പിന് തയ്യാറായ നെൽക്കതിരുകൾ വെള്ളം കയറി നശിച്ചു. സുവർണ ഹരിത സേനയുടെ നേതൃത്വത്തിൽ ആരംഭിച്ച കൃഷിയാണ് നശിച്ചത്. കർഷകർക്ക് കനത്ത സാമ്പത്തിക തിരിച്ചടി.
ഏറെ പ്രതീക്ഷയോടെയാണ് 25 വർഷം തരിശായി കിടന്ന നാൽപ്പതേക്കർ വരുന്ന മുടവൂർ പാടത്ത് സുവർണ ഹരിത സേനയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. കഴിഞ്ഞ വർഷം ഡിസംബർ മുപ്പതിന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഞാറു നടീൽ ഉത്സവം നടത്തിയാണ് കൃഷി ആരംഭിച്ചത്. കോവിഡിനിടയിൽ കൊയ്ത്തുകാരെ ലഭിക്കാത്തതിനാൽ അൽപ്പം വൈകിയാണ് കൊയ്ത്ത് തുടങ്ങിയത്. എന്നാൽ അത് പൂർത്തിയാക്കുന്നതിന് മുൻപ് കാലം തെറ്റി വന്ന മഴയിൽ കർഷകരുടെ എല്ലാ സ്വപ്നങ്ങളും വെള്ളത്തിലായി.
രണ്ട് ഏക്കറോളം സ്ഥലത്തെ നെല്ല് കൊയ്ത് എടുത്തെങ്കിലും ഉണങ്ങാൻ സംവിധാനമില്ലാതെ അതും നശിക്കുകയാണ്.കോവിഡ് മഹാമാരിയിലും കാലവർഷക്കെടുതിയിലും ലക്ഷങ്ങൾ നഷ്ടപ്പെട്ടാലും കൃഷി ഉപേക്ഷിക്കാൻ ഈ കൂട്ടായ്മ തയ്യാറല്ല. മഴ തോർന്നാൽ വീണ്ടും രണ്ടാം ഘട്ട കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സംഘം