അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നു; വളച്ചേരി പാലം അപകട ഭീഷണിയില്

അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നതോടെ വൈക്കം വെച്ചൂരിലെ വളച്ചേരി പാലം അപകട ഭീഷണിയില്‍. ഏഴ് വർഷമായി ഇടിഞ്ഞുതാഴുന്ന റോഡ്നന്നാക്കാൻനടപടിയില്ലാത്തതാണ് ദുരവസ്ഥക്ക് കാരണം. പത്ത് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടും റോഡ് നന്നാക്കാൻ നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

2013ലാണ് വെച്ചൂരിൽ 1500 ഏക്കറോളം വരുന്ന ആറ് പാടശേഖരങ്ങൾക്കും 200 ഓളം കുടുംബങ്ങൾക്കും പ്രയോജനം കിട്ടുന്ന വളച്ചേരി പാലം നിർമിച്ചത്. ഒരു കോടി ആറു ലക്ഷം രൂപ മുടക്കിയായിരുന്നു നിർമാണം. സുരേഷ് കുറുപ്പ് ,ജോസ് കെ മാണി എന്നീ രണ്ട് എം പിമാരുടെ ഫണ്ട് കൊണ്ട് പാലവും ജില്ലാ പഞ്ചായത്തിൻ്റെ 28 ലക്ഷം രൂപ കൊണ്ട് അപ്രോച്ച് റോഡും നിര്‍മിച്ചു. നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം അപ്രോച്ച് റോഡ് തുടക്കത്തിലെ ഇടിഞ്ഞ് താഴ്ന്നു. മൂന്ന് പ്രാവശ്യം അറ്റകുറ്റപണി നടത്തിയെങ്കിലും റോഡ് 4 

അടിയിലധികം താഴ്ന്നതോടെ അപകടസാധ്യത വര്‍ധിച്ചു. കുത്തനെയുള്ള പാലത്തിൽ കയറുന്ന വാഹനങ്ങളുടെ അടിഭാഗം തട്ടി പാലത്തിലെ സ്ലാബുകൾ തകർന്ന് കമ്പി തെളിഞ്ഞതോടെ നിലവിൽ പാലവും അപകട ഭീഷണിയിലാണ്.നിലവിൽ ഭാരംകൂടിയ വാഹനങ്ങള്‍ പാലത്തില്‍ കയറ്റാന്‍ കഴിയാത്തതിനാല്‍ സമീപ പാടശേഖരങ്ങളിലെ നെല്ല് സംഭരണവും മുടങ്ങി.ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം വാഹനം വന്നപ്പോൾ ഒതുങ്ങി നിന്ന യാത്രക്കാരന്‍റെ കാൽ റോഡിലെ വിള്ളലിൽ കുരുങ്ങി പരുക്കേറ്റു. മഴക്കാലത്തിന് മുന്‍പ് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.