കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കണം; ഈരാറ്റുപേട്ടയിൽ ആവശ്യം ശക്തം

ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ് നിലവിലുണ്ടെങ്കിലും നടപടികള്‍ വൈകുന്നുവെന്നാണ് പരാതി.  ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ മേഖലയില്‍ നടന്നെങ്കിലും നടപടി മാത്രം ഉണ്ടായിട്ടില്ല.  

നാല്പതിനായിരത്തിലേറെ പേർ വസിക്കുന്ന  മേഖലയിലെ ഏക ആതുരാലയമാണ്  ഈരാറ്റുപ്പേട്ട കുടുംബാരോഗ്യകേന്ദ്രം.  ഇത് താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദിവസേന 500-ഓളം പേരാണ് ചികിത്സ തേടി ഇവിടെയെത്തുന്നത്. കോവിഡിനെ തുടര്‍ന്ന് ഒപി ഉച്ചവരെയാക്കിയപ്പോഴും 200 ലധികം പേരെത്തുന്നുണ്ട്. പ്രാഥമിക ചികിത്സ മാത്രമാണ് ഇവിടെ ലഭ്യമാകുന്നത് വിദഗ്ദ  ചികിത്സകള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടണം. നഗരസഭയിലെ ജനസാന്ദ്രതയും സമീപ 8 പഞ്ചായത്തുകളിലെ ആരോഗ്യമേഖലയിലെ പിന്നോക്ക വസ്ഥയും പരിഗണിച്ച് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയാക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടിട്ട് ഒന്നര വര്‍ഷം പിന്നിട്ടു. തുടര്‍ നടപടികളുണ്ടായില്ല. 

പുതിയ കെട്ടിട നിര്‍മാണത്തിനായി ഒന്നര ഏക്കറോളം സ്ഥലവും ആശുപത്രിയ്ക്ക് സ്വന്തമായുണ്ട്. നിലവില്‍ 24 പേരെ കിടത്തിച്ചികിത്സിയ്ക്കാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. ഇപ്പോള്‍ ദിവസേന 30-ലധികം പേര്‍ക്കാണ് നഗരസഭാ പരിധിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ഈ ഉത്തരവിനെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ നാട്ടുകാര്‍ അനുഭവിക്കുന്നതെന്നാണ് ആക്ഷേപം.