ഫിഷറീഷ് വകുപ്പ് ഒഴിവാക്കിയ ചീനവലകൾ പുനസ്ഥാപിക്കാന്‍ നീക്കം

വൈക്കം വേമ്പനാട്ട് കായലില്‍ നിന്ന് ഫിഷറീഷ് വകുപ്പ് ഒഴിവാക്കിയ അനധികൃത ചീനവലകൾ പുനസ്ഥാപിക്കാന്‍ ഊര്‍ജിതനീക്കം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഉന്നത രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചാണ് വന്‍കിടകാര്‍ക്കുവേണ്ടിയുള്ള ഇടപെടല്‍. സിപിഎം, സിഐടിയു നേതാക്കളുടെ നീക്കത്തിനെതിരെ എഐടിയുസി ഉള്‍പ്പെടെയുള്ള മറ്റ് തൊഴിലാളി സംഘടനകള്‍ രംഗത്തുണ്ട്.  

തണ്ണീർമുക്കം ബണ്ടിന് സമീപം കായലില്‍ സ്ഥാപിച്ച 165 അനധികൃത ചീനവലകള്‍ ജൂലൈയില്‍ ഫിഷറീസ് വകുപ്പ് നീക്കം ചെയ്തു. ചീനവലകള്‍ നീക്കം ചെയ്യാനുള്ള ശ്രമം നാല് തവണ സിഐടിയു, സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായി. ഒടുവില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വന്‍പൊലീസ് കാവലിലാണ് ഫിഷറീസ് വകുപ്പ്  നടപടി പൂര്‍ത്തിയാക്കിയത്. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രാദേശിക സിപിഎം നേതാക്കളുടെ വധഭീഷണിയായി.  

ഫിഷറീസ് ഇന്‍സ്പെക്ടറും വനിത സബ് ഇന്‍സ്പെക്ടറും ഇതോടെ വൈക്കത്തെ ജോലി ഉപേക്ഷിച്ച് സഹകരണ പരിശീലനത്തിന് പോയി. ഒരുമാസം പിന്നിട്ടിട്ടും പകരം നിയമനം ഉണ്ടായിട്ടില്ല. ഈ അവസരം മുതലെടുത്ത് വലകള്‍ പുനസ്ഥാപിക്കാനാണ് നീക്കം.

ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറെയും അസിസ്റ്റന്‍റ് ഡയറക്ടറേയും സ്ഥലം മാറ്റാനുള്ള നീക്കവും ഊര്‍ജിതമാണ്. മത്സ്യതൊഴിലാളികളുടെ പേരിൽ വൻകിടക്കാരാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അപകടകരമായി വൈദ്യുതി ഉപയോഗിച്ച് ചീനവലകൾ സ്ഥാപിക്കുന്നത്.