വെടിമരുന്ന് സൂക്ഷിച്ചത് അനുമതിയില്ലാതെ; കേസ് അട്ടിമറിച്ചേക്കുമെന്ന് നാട്ടുകാർ

സ്ഫോടനമുണ്ടായ മലയാറ്റൂരിലെ പാറമടയില്‍ അനുമതി ഇല്ലാതെയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. നിയമവിരുദ്ധമായി വന്‍തോതില്‍ വെടിമരുന്ന് സംഭരിച്ചതാണ് അപകടത്തിന്‍റെ വ്യാപ്തി കൂടാന്‍ കാരണമെന്നാണ് നിഗമനം. 

കഴിഞ്ഞ ദിവസം രണ്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന മലയാറ്റൂര്‍ ഇല്ലിത്തോട്ടിലെ പാറമടയില്‍ വെടിമരുന്നു സൂക്ഷിക്കാന്‍ അനുമതിയില്ല. ഇവിടെ നിന്ന് നാലു കിലോമീറ്റര്‍ അകലെ കണ്ണിമംഗലത്താണ് സ്ഫോടകവസ്തു സൂക്ഷിക്കാന്‍ അനുമതിയുള്ളത്. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് പാറമടയിലേക്കെത്തിയ ജീപ്പില്‍ സ്ഫോടകവസ്തുക്കളായിരുന്നോ എന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. സ്ഫോടക വസ്തുക്കളുടെ വലിയ ശേഖരമുണ്ടായിരുന്നതാണ് കെട്ടിടം പൂര്‍ണമായി തകരാന്‍ കാരണമെന്നും പറയുന്നു

സ്ഫോടനത്തില്‍ മരിച്ച നാഗയുടെ ബന്ധുവിനെ കാനയില്‍ വീണ് പരുക്കേറ്റുവെന്ന പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിലും നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നു. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് മിക്ക പാറമടകളും നിയമം ലംഘിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്.