രണ്ടു വർഷമായിട്ടും തകർന്ന പാലം പുനർനിർമിച്ചില്ല; ദുരിതത്തിൽ ആദിവാസി മേഖല

മഹാപ്രളയത്തില്‍ തകര്‍ന്ന മാങ്കുളം പാറക്കുടി ആദിവാസി മേഖലയിലേയ്ക്കുള്ള പാലം  പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. കുതിച്ചൊഴുകുന്ന കാട്ടാറിന് കുറുകെ ഈറ്റപ്പാലം നിര്‍മിച്ചാണ് ആദിവാസി കുടുംബങ്ങളുടെ  യാത്ര. മഴ കനത്താല്‍ വിവിധ ആദിവാസി മേഖലകളിലേയ്ക്കുള്ള വഴിയടയും.

കാലവര്‍ഷം കനക്കുന്നതോടെ ഗോത്രമേഖലയേയും ജനവാസമേഖലയേയും തമ്മില്‍ വേര്‍തിരിക്കുന്ന പുഴയില്‍ ഒഴുക്ക് ശക്തമാകും.  ഇത് മുന്നില്‍ കണ്ട് ആദിവാസി കുടുംബങ്ങള്‍ കാട്ടാറിന് കുറുകെ മരങ്ങളെ കമ്പികള്‍ കൊണ്ട് ബന്ധിച്ച് ഈറ്റ പാകി ഒരു താല്‍ക്കാലിക നടപ്പാലം തീര്‍ത്തു. ജീവന്‍പ്പണയപ്പെടുത്തിയുള്ള യാത്രക്ക് താല്‍പര്യമില്ലെങ്കിലും കാര്യങ്ങള്‍ നടക്കണമെങ്കില്‍ സാഹസിക യാത്രകൂടിയെ മതിയാകു. ഈ യാത്രക്ലേശത്തിന് പരിഹാരം കാണുവാന്‍ നടപടി  വേണമെന്നാണ്  ആവശ്യം.