പായിപ്പാട് അതിഥിതൊഴിലാളികള്‍ ക്രമാതീതമായി എത്തുന്നു; തടയണമെന്ന് ആവശ്യം

കോട്ടയം പായിപ്പാട് അതിഥിതൊഴിലാളികള്‍ ക്രമാതീതമായി എത്തുന്നത് തടയണമെന്ന് ആവശ്യം. ഇതരജില്ലകളില്‍ ജോലിക്കുപോകുന്ന തൊഴിലാളികള്‍പോലും പായിപ്പാട് തമ്പടിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നും, ലോക്ഡൗണില്‍ നാട്ടിലേക്ക് പോയവര്‍ തിരികെവരുമ്പോള്‍ ഇതിനാവശ്യമായ ക്രമീകരണം ഒരുക്കണമെന്നുമാണ് ആവശ്യം. 

ലോക്ഡൗണിനെ തുടര്‍ന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ അവരുടെ സ്വന്തം നാടുകളിലേക്ക് പോയിരുന്നു. ഇവര്‍ കൂട്ടമായി തിരികെ പായിപ്പാട്ടേക്കെത്തുന്നത് തടയണമെന്നാണ് തദ്ദേശിയരുടെ ആവശ്യം. പായിപ്പാട് താമസമാക്കി, ഇതരജില്ലകളില്‍ ദിനംതോറുംപോയി ജോലിചെയ്യുന്നവരാണ് തൊഴിലാളികളില്‍ മിക്കവരും. അത്തരക്കാര്‍ക്ക് അതേജില്ലകളില്‍തന്നെ താമസസൗകര്യമൊരുക്കണം. ഉള്‍ക്കൊള്ളാവുന്നതിലും അധികമാളുകള്‍ പായിപ്പാട് തമ്പടിക്കുന്ന സ്ഥിതിമാറണം. 

ചെറിയ കെട്ടിടങ്ങളില്‍ തൊഴിലാളികളെ കൂട്ടമായി താമസിപ്പിക്കുന്നതും, ശുചിമുറിയടക്കം വേണ്ടത്ര സൗകര്യങ്ങളൊരുക്കാത്തതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ വിലക്ക് ലംഘിച്ച് നേരത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ പായിപ്പാട് സംഘടിച്ചത് വാര്‍ത്തയായിരുന്നു. അതേസമയം, തൊഴിലാളികള്‍ തിരികെപോയതോടെ നിര്‍മാണമേഖലയില്‍ പ്രതിസന്ധി രൂക്ഷമായെന്ന് വിലയിരുത്തലുണ്ട്.