നൂറുദിനം പിന്നിട്ട് അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ സൗജന്യ ഭക്ഷണ വിതരണം

കോവിഡ് കാലത്ത് കോട്ടയം മെഡിക്കൽ കോളേജിൽ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ സൗജന്യ ഭക്ഷണ വിതരണം നൂറുദിനം പിന്നിട്ടു. ദിവസേന ആയിരത്തിലേറെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമാണ് അഭയത്തിന്റെ ഭക്ഷണ വിതരണം ആശ്വാസമാകുന്നത്.

സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിറ്റേദിവസം ആരംഭിച്ചതാണ് കോട്ടയം മെഡിക്കൽ കോളജില്‍ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണം. ചോറിനൊപ്പം സാമ്പാർ, അവിയൽ, തോരൻ, കൂട്ടുകറി, അച്ചാർ, എന്നിവയും ചൂടുവെള്ളവുമാണ് വിതരണം ചെയ്യുന്നത്.  രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാത്രമല്ല ആശുപത്രി ജീവനക്കാർക്കും അഭയംവലിയ ആശ്വാസമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. കോവിഡ് ഐസൊലേഷൻ വാർഡിലും അഭയത്തിന്റെ നേത്യത്വത്തിൽ 3 നേരവും സൗജന്യ ഭക്ഷണ വിതരണം ചെയ്യുന്നുണ്ട്. 

കുടമാളൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിൽ മഹിളാ അസോസിയേഷൻ പ്രവർത്തകരാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷണ വിതരണത്തിന്റെ ചുമതല ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ്. സൗജന്യ ഭക്ഷണ വിതരണത്തിന്റെ നൂറാം ദിനത്തിൽ സിപിഎം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വനും ഭാര്യ എസ് ഗീതയും ചേർന്നാണ് ഭക്ഷണം വിളമ്പിയത്.