30 അടി കൂടി ഉയർന്നാൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയേക്കും

ഇടുക്കി അണക്കെട്ടില്‍ 30 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ ഷട്ടര്‍ ഉയര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മന്ത്രി എം എം മണി. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിലെ അവ്യക്തത നീക്കാന്‍ തമിഴ്നാട് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും കലക്ട്രേറ്റില്‍ ചേര്‍ന്ന ഡാം സുരക്ഷാ അവലോകന യോഗത്തില്‍ തീരുമാനിച്ചു.  

2343.7 അടി വെള്ളമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 അടി കൂടുതല്‍ വെള്ളം . ജലനിരപ്പ് 2373 അടിയിലേറെയെത്തിയാല്‍ മുന്‍കരുതലെന്ന നിലയില്‍ വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച് ആലോചിക്കും. മൂലമറ്റം വൈദ്യുതി നിലയത്തില്‍  പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാകത്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. വൈദ്യുതി നിലയത്തില്‍ പ്രവര്‍ത്തിക്കാത്ത മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി കോവിഡ് പശ്ചാത്തലത്തില്‍ നീളും.

പ്രളയ  സാധ്യതാ പ്രദേശത്തുള്ളവരെ വളരെ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. എറണാകുളം ജില്ലാ കലക്ടറേയും ഡാം സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ മുന്‍കൂട്ടി അറിയിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പിപ്പോള്‍ 113 അടിയാണ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തും മുന്‍പ് അണക്കെട്ട് തുറക്കാന്‍ തമിഴ്നാട് സര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ജല സ്രോതസ്സുകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള മാലിന്യ നീക്കം ആരംഭിച്ചു. മുല്ലപ്പെരിയാറൊഴികുന്ന വഴിയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും തീരുമാനമായി.