മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. മൂന്നംഗ മേൽനോട്ട സമിതിയുടെ അണക്കെട്ട് സന്ദർശനത്തിന് മുന്നോടിയായിട്ടാണ്  പരിശോധന.  ഈ മാസം 28ന്  മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിക്കും. 

മുല്ലപ്പെരിയാർ ഉപസമിതിചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ്  തേക്കടിയിൽ നിന്നും ബോട്ട് മാർഗം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്തി പരിശോധന നടത്തിയത്.  പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേയിൽ ഷട്ടറുകൾ എന്നിവ പരിശോധിച്ചു. 13 ഷട്ടറുകളിൽ ഒന്ന്, എട്ട്, ഒൻപത് എന്നിവ ഉയർത്തി പരിശോധിച്ചു. തുടർന്ന് കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

119.40 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ  ജലനിരപ്പ്. മിനിറ്റിൽ 41.343 ലിറ്ററാണ് സ്വീപ്പേജ് വെള്ളത്തിന്റെ അളവ്. കേരളത്തിന്റെ പ്രതിനിധികളായ എൻ.എസ്. പ്രസീദ്, ജോസ് സ്കറിയ, തമിഴ്നാട് പ്രതിനിധികളായ സാം ഇർവിൻ, സുബ്രഹ്മണ്യം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കേന്ദ്ര ജലക്കമ്മിഷന്‍ ചീഫ് എഞ്ചിനീയര്‍ ഗുല്‍ഷന്‍രാജ് ചെയര്‍മാനായ  മേൽനോട്ട സമിതി 28-ന് അണക്കെട്ടിൽ സന്ദർശനം നടത്തും.