കരിമ്പ് കാലം തെറ്റി പൂവിട്ടു; വലഞ്ഞ് കർഷകർ

 മറയൂര്‍ ശര്‍ക്കരയുടെ വിലയിടിഞ്ഞതും, കരിമ്പു കൃഷിയിലെ രോഗബാധയും കര്‍ഷകരെ വലയിക്കുന്നു. കരിമ്പ് കാലം തെറ്റി പൂവിട്ടതും വിളവിനെ ബാധിച്ചു. കരിമ്പിന്‍ പൂവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാണെങ്കിലും  വിനോദ സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ച്ചയാണ്.  

സാധാരണയായി കരിമ്പ് ഓഗസ്റ്റ് മാസങ്ങളില്‍ പൂക്കുമെന്നതിനാല്‍ കര്‍ഷകര്‍ ഇത് ഒഴിവാക്കുന്ന തരത്തിലാണ് കൃഷിയിറക്കാറ്. എന്നാല്‍ പതിവിന് വിപരീതമായി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇവ പൂത്തതാണ് കര്‍ഷകര്‍ക്ക് പ്രതിസന്ധിയായത്.   

പൂത്ത കരിമ്പില്‍ നീര് കുറഞ്ഞ് ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നത് കൂടാതെ ശര്‍ക്കര വിലയിടിവും തിരിച്ചടിയായി. കാന്തല്ലൂര്‍, മാശിവയല്‍, ചുരക്കുളം, മറയൂര്‍മാശി തുടങ്ങിയ മേഖലകളില്‍ 1500 ഹെക്ടറിലധികം കരിമ്പിന്‍ തോട്ടമാണ് പൂത്തിരിക്കുന്നത്. 

മേഖലയില്‍ ഉത്പാദിപ്പിക്കുന്ന ശര്‍ക്കര കര്‍ഷകരക്ക് കിലോയ്ക്ക് 50 രൂപ നല്‍കിയാണ് ഇടനിലക്കാര്‍ സംഭരിക്കുന്നത്. എന്നാല്‍ 90 രൂപ മുതല്‍ 130 രൂപ വരെ  മറയൂര്‍ ശര്‍ക്കരക്ക് ഇപ്പോള്‍ വിലയുണ്ട്. ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി ആരോപണമുണ്ട്.