ദേശീയ സാമ്പത്തിക സെന്‍സസ്; എറണാകുളത്ത് വിവരശേഖരണം ആരംഭിച്ചു

ഏഴാമത് ദേശീയ സാമ്പത്തിക സെൻസസിന്റെ വിവരശേഖരണം എറണാകുളം ജില്ലയിൽ ആരംഭിച്ചു. ജില്ലാ കലക്ടർ എസ്.സുഹാസിന്റെ ഔദ്യോഗിക വസതിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സാമ്പത്തിക സംരംഭങ്ങൾ നടത്തുന്ന മുഴുവൻ കുടുംബങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങൾ സെൻസസിൽ ശേഖരിക്കുന്നുണ്ട്.

  

കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവഹണ മന്ത്രാലയമാണ് സെൻസസ് നടത്തുന്നത്. ഇലക്ട്രോണിക് വിവര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള സി.എസ്.സി ഇ-ഗവേണൻസ് ഇന്ത്യ ലിമിറ്റഡിനാണ് സെൻസസ് നടത്തിപ്പിനുള്ള ചുമതല. എല്ലാത്തരം ചരക്ക് സേവന ഉൽപാദന, വിതരണ സംരംഭങ്ങളുടേയും കണക്ക് ശേഖരിക്കുന്നുണ്ട്. പേര്, വിലാസം, ഫോൺ നമ്പർ, കുടുംബാംഗങ്ങളുടെ എണ്ണം സാമ്പത്തിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തുടങ്ങിയവ സെൻസസ് ഉദ്യോഗസ്ഥർ ശേഖരിക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം. മൂല്യനിർണ്ണയം, റിപ്പോർട്ട് തയാറാക്കൽ , പ്രചരണം എന്നിവയ്ക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ഉപയോഗിക്കുന്നത്.

രാജ്യത്തിന്റെ ജിഡിപി കണക്കാക്കുന്നതിനുൾപ്പെടെ വിവരങ്ങൾ ഉപയോഗിക്കും. 2013 ലാണ് അവസാനമായി സാമ്പത്തിക സെൻസസ് നടന്നത്. മൂന്ന് മാസം കൊണ്ട് വിവരശേഖരണം പൂർത്തിയാക്കും.