പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും പ്രതിഷേധം

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ കൗണ്‍സില്‍ യോഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി വീണ്ടും പ്രതിഷേധവും ബഹളവും. സിപിഎമ്മും യുഡിഎഫും കേന്ദ്രനിയമത്തിനെതിരെ പ്രമേയവുമായി രംഗത്തെത്തി. ബഹളം തുടർന്നതോടെ അജണ്ടകൾ പാസാക്കിയതായി അറിയിച്ച് ചെയർപേഴ്സൺ യോഗം അവസാനിപ്പിച്ചു.

കൗണ്‍സില്‍ യോഗത്തിന്റെ പ്രാധാന്യം നഗരസഭാധ്യക്ഷ്യ ആമുഖമായി പറഞ്ഞെങ്കിലും പൗരത്വ വിഷയത്തില്‍ പ്രമേയം പാസാക്കണമെന്നാവശ്യം സിപിഎം ഉന്നയിച്ചതോടെയാണ് തര്‍ക്കമായി. മുനിസിപ്പല്‍ ആക്ട് പ്രകാരം അനുവദനീയമല്ലെന്ന് നഗരസഭാധ്യക്ഷ പറഞ്ഞതോടെ സിപിഎമ്മിനെ പിന്തുണച്ച് യുഡിഎഫ് രംഗത്തെത്തി. ചെയർപേഴ്സന്റെ ഇരിപ്പിടത്തിന് സമീപം ഏറെ നേരം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ബിജെപി കൗൺസിലർമാർ ഇരിപ്പിടത്തില്‍ നിന്നെഴുനേല്‍ക്കാതെ പ്ലക്കാർഡ് ഉയർത്തി പ്രതിരോധിച്ചതിനാല്‍ കഴിഞ്ഞ 18 ന് സംഭവിച്ചതുപോലെയുളള കയ്യാങ്കളി ഒഴിവായി. 

അമൃത് പദ്ധതിയുടേത് ഉള്‍പ്പെടെ നഗരസഭയുടെ പ്രവർത്തനങ്ങളെ യുഡിഎഫും സിപിഎമ്മും അട്ടിമറിക്കുകയാണെന്ന് ബിജെപിആരോപിച്ചു.

സാമ്പത്തിക വര്‍ഷാവസാനത്തിന്റെ പ്രാധാന്യം ,വാര്‍ഷികപദ്ധതികളുെട പൂര്‍ത്തീകരണം എന്നിവയുണ്ടായിരിക്കെ നഗരസഭയിലെ രാഷ്ട്രീയക്കളി വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നതായി വിമര്‍ശമുണ്ട്.