അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ നിയമ നടപടി; പൊലിസിന് കലക്ടറുടെ നിർദേശം

എറണാകുളം ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയെടുക്കാൻ പൊലീസിന് കലക്ടറുടെ നിർദേശം. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഗവൺമെന്റ് ഗസ്റ്റ്ഹൗസിൽ ചേർന്ന അവലോകന യോഗത്തിനുശേഷമാണ് കലക്ടർ കർശന നിർദേശം നൽകിയത്.

കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 45 റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനായി കണ്ടെത്തിയിട്ടുള്ളത്. ബന്ധപ്പെട്ട വകുപ്പുകൾ  ഈ റോഡുകളുടെ പണി ഉടൻ പൂർത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ്, ജിസിഡിഎ, ദേശീയപാതാ അതോറിറ്റി, കൊച്ചി കോർപറേഷൻ, കൊച്ചി മെട്രോ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ, കൊച്ചിൻ റിഫൈനറീസ് ലിമിറ്റഡ് എന്നീ വകുപ്പുകളുടെ കീഴിലുള്ള റോഡുകളാണ് അടിയന്തരമായി നന്നാക്കാൻ നിർദേശിച്ചിട്ടുള്ളത്.

 കുണ്ടും കുഴിയും നികത്തി പൊതുജനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് കലക്ടർ ആവശ്യപ്പെട്ടു. ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ദുരന്ത നിവാരണ, റോഡ് സുരക്ഷാ നിയമങ്ങളിലെ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് കലക്ടർ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. ദേശീയ പാതയിൽ വൈറ്റിലയും കുണ്ടന്നൂരും മേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.