വിവാദ ബസ് സ്റ്റാൻഡ്: കായംകുളം നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

വിവാദ ബസ് സ്റ്റാൻഡിന്റെ കരട് മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് മിനുട്സ് ആവശ്യപ്പെട്ട് ആലപ്പുഴ കായംകുളം നഗരസഭാ സെക്രട്ടറിയെ UDF കൗൺസിലർമാർ ഉപരോധിച്ചു. ഏഴുമണിക്കൂർ നീണ്ട ഉപരോധത്തിന് ഒടുവിൽ പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്ററ് ചെയ്തു നീക്കി.

കഴിഞ്ഞ 10-ാം തീയതി നഗരസഭാ കൗൺസിൽ ചർച്ച ചെയ്ത മാസ്റ്റർ പ്ലാനിന്റെ കരട് ആവശ്യപ്പെട്ടാണ് മുനിസിപ്പൽ സെക്രട്ടറി എൽ.എസ് സജിയെ UDF അംഗങ്ങൾ ഉപരോധിച്ചത്.  നഗരസഭയുടെ കരട് മാസ്റ്റർ പ്ലാനിൽ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻറിന് കണ്ടെത്തിയ ഭൂമിയിൽ 1 ഏക്കർ 13 സെൻറ് സ്ഥലം കൊമേഴ്സ്യൽ സോണാക്കി മാറ്റിയ കൗൺസിൽ തീരുമാനത്തിന്റെ മിനിറ്റ്സാണ് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടത്. എൽമെക്സ് ബിസിനസ് ഗ്രൂപ്പ് വകയാണ് സ്ഥലം. മിനുട്സ് ആവശ്യപ്പെട്ടാൽ  4 ദിവസത്തിനകം  നൽകണമെന്ന ചട്ടം ഉണ്ടെന്നിരിക്കെ അഞ്ച് ദിവസം പിന്നിട്ടിട്ടും സെക്രട്ടറി നൽകാഞ്ഞതാണ് പ്രതിഷേധത്തിനു കാരണമായത്. കൗൺസിലർമാർ സെക്രട്ടറിയുടെ മുറിയിൽ കുത്തിയിരുന്ന് മുദ്രാവാക്യമുയർത്തി.

മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് പൊലീസ് എത്തിയത്. യുഡിഎഫ് കൗൺസിലർമാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  സമരം അവസാനിപ്പിക്കാൻ കൗൺസിലർമാർ തയ്യാറാവാതെ വന്നതോടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.