നിലംനികത്തൽ; പ്രത്യക്ഷസമരത്തിനൊരുങ്ങി ബിജെപി

അപ്പര്‍ കുട്ടനാട് മേഖലയിലെ അനധികൃത നിലംനികത്തലിനെതിരെ പ്രത്യക്ഷസമരത്തിനൊരുങ്ങി ബിജെപി. പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലടക്കം ന‌ടക്കുന്ന നിലംനികത്തലിനുപിന്നില്‍ , എംഎല്‍എ സജി ചെറിയാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാനഅധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു.    

അപ്പര്‍ കുട്ടനാടിന്‍റെ ഭാഗമായ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് നിലവും തണ്ണീര്‍തടങ്ങളും മണ്ണിട്ടുനികത്തുന്നത്. പ്രളയം ഏറെ നാശനഷ്ടങ്ങളുണ്ടാക്കിയ ഈ ഭാഗങ്ങളില്‍ ഭൂമാഫിയ പിടിമുറുക്കുന്നതായി ആരോപിച്ച് നാ‌ട്ടുകാര്‍ പ്രതിഷേധത്തിലാണ്. കേരള നെല്‍വയല്‍ – തണ്ണീര്‍തട സംരക്ഷണനിയമപ്രകാരം നിലംനികത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് അനധികൃത കയ്യേറ്റങ്ങള്‍ വ്യാപകമാകുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കുമെന്ന്, കയ്യേറ്റഭാഗങ്ങള്‍ സന്ദര്‍ശിച്ചശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.  

സിപിഎം അടക്കമുള്ളപാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയാണ് കയ്യേറ്റം തുടരുന്നതെന്നും എംഎല്‍എ സജി ചെറിയാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.