പ്രളയ ദുരിതം പേറി അപ്പർ കുട്ടനാട്; പുനരധിവാസം ഇന്നും വാഗ്ദാനം

അപ്പർ കുട്ടനാട്ടിൽ പ്രളയദുരിതം തീരുന്നില്ല. വീടുകൾ തകർന്നവർക്കുള്ള പുനരധിവാസം ഇപ്പോഴും വാഗ്ദാനത്തിൽ മാത്രമായി ഒതുങ്ങി. റീ ബിൽഡ് കേരളയിൽ ഉൾപ്പെട്ടവർക്കും സഹായം കിട്ടുന്നില്ലെന്നാണ് പരാതി. ഇതോടെ പഞ്ചായത്തംഗങ്ങൾ തന്നെ പ്രതിഷേധവുമായെത്തി.

പ്രളയം അപ്പാടെ വിഴുങ്ങിക്കളഞ്ഞ അപ്പർകുട്ടനാട് മേഖല.ദുരിതം ആരംഭിച്ചിട്ട് ഒരു വർഷമാകുന്നു.പ്രളയത്തിന് പിന്നാലെ വാഗ്ദാനപ്പെരുമഴയും എത്തി.പക്ഷേ ദുരിത ബാധിതർ ഇപ്പോഴും കരകയറിയിട്ടില്ല.അപ്പർ കുട്ടനാട്ടിൽ ഉൾപ്പെട്ട തലവടി പഞ്ചാത്തിൽ മാത്രം മൂവായിരത്തി മുന്നൂറു പേരാണ് സർക്കാർ സഹായം കാത്തിരിക്കുന്നത്.അശാസ്ത്രീയമായ രീതിയിൽ സർവ്വേ നടത്തിയതിനാൽ നഷ്ടം സംഭവിച്ചതിന്‍റെ കൃത്യമായ കണക്കല്ല സർക്കാരിലേക്ക് ആദ്യഘട്ടത്തിൽ സമർപ്പിച്ചത്.പിന്നീട് ദുരിത ബാധിതർ അപ്പീൽ പോയെങ്കിലും രണ്ടാമത് വന്ന ലിസ്റ്റിലും മിക്കവരും ഉൾപ്പെട്ടിട്ടില്ല.ഇതോടെയാണ് വില്ലേജ് ഓഫീസ് ധർണയുമായി പഞ്ചായത്ത് അംഗങ്ങൾ എത്തിയത്.

അപേക്ഷയുമായി വിവിധ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇപ്പോഴും ദുരിതബാധിതർ.വീണ്ടുമൊരു മഴക്കാലം കുടിയെത്തുന്പോൾ ദുരിതബാധിതരുടെ  അതിജീവനം ചോദ്യചിഹ്നമാവുകയാണ്.തുടർ സമരപരിപാടികളുടെ ആലോചനയിലാണ് ജനപ്രതിനിധികൾ.