പ്രളയത്തിൽ ബലക്ഷയമുണ്ടായ തോക്കുപാറ പാലം; അറ്റകുറ്റപ്പണി വൈകുന്നു

ഇടുക്കി അടിമാലിയില്‍  മഹാപ്രളയകാലത്ത്  ബലക്ഷയമുണ്ടായ തോക്കുപാറ പാലത്തിന്റെ  അറ്റകുറ്റപ്പണി വൈകുന്നു. ഇരുകരകളിലേയും കല്‍ക്കെട്ടുകള്‍ ഭാഗികമായി തകര്‍ന്നു. അറ്റകുറ്റപ്പണി നടത്തി പാലം ഗതാഗതയോഗ്യമാക്കണമെന്നാണ്  നാട്ടുകാരുടെ ആവ‌ശ്യം.

തോക്കുപാറയില്‍ നിന്നും  ചെങ്കുളത്തേക്കുള്ള പഞ്ചായത്ത് റോഡിന്റെ ഭാഗമാണ് തോക്കുപാറ അഞ്ചേരി പാലം. തോക്കുപാറ ടൗണില്‍ നിന്ന് 500 മീറ്റര്‍ അകലെ. കഴിഞ്ഞ പ്രളയകാലത്ത് തകര്‍ന്ന ഈ പാലത്തിന്റെ ഇരു കരകളിലുമുളള കല്‍ക്കെട്ടുകളുടെ പുനര്‍ നിര്‍മാണം നടത്തിയിട്ടില്ല.  

ഇങ്ങനെ  തുടര്‍ന്നാല്‍ വരുന്ന മഴക്കാലത്ത് കല്‍ക്കെട്ട് കൂടുതല്‍ ഇളകി പാലം പൂര്‍ണമായി അപകടാവസ്ഥയിലാകാനാണ് സാധ്യത. അധികൃതര്‍ പാലത്തിന്റെ അപകടാവസ്ഥ നേരില്‍ കണ്ട് ബോധ്യപ്പെട്ടിട്ടും തുടര്‍നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

മഹാ പ്രളയകാലത്ത് തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നായിരുന്നു കല്‍ക്കെട്ടുകള്‍ തകര്‍ന്നത്. കല്ലുകള്‍ ഒഴുകി പോയതോടെ പാലത്തിനടിയില്‍ വലിയ ഗര്‍ത്തമുണ്ടായി. ഭാരവാഹനങ്ങള്‍ കയറിയാല്‍ പാലം കൂടുതല്‍ അപകടാവസ്ഥയിലായേക്കും.