അട്ടപ്പാടിയിൽ കാട്ടാനശല്യം പരിഹരിക്കണമെന്ന ആവശ്യം ശക്തം

അട്ടപ്പാടിയിൽ കാട്ടാനശല്യം  പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.  കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യോഗം ചേർന്നത്. 

കാട്ടാനകളെ തുരത്താൻ വനം വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന്  ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പ് നൽകി. ദ്രുത പ്രതികരണ സേന ഷോളയൂരിൽ ക്യാമ്പ് ചെയ്തു കാട്ടാനകളെ തുരത്തും. അട്ടപ്പാടിക്ക് മാത്രമായി  ദ്രുതപ്രതികരണ സേന രൂപീകരിക്കും. ആക്രമണകാരികളായ ആനകളുടെ നീക്കം മനസ്സിലാക്കാൻ കോളർ ഐഡി ക്രമീകരിക്കും. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്നതി സാധ്യത പരിശോധിക്കും.

ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വ്യാപാരിയായ രംഗസ്വാമി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ കഴിഞ്ഞദിവസം റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചിരുന്നു. മരിച്ച രംഗസ്വാമിയുടെ കുടുംബത്തിന് ധനസഹായം  നൽകുമെന്ന് മണ്ണാർക്കാട് DFO അറിയിച്ചു. കൃഷിനാശത്തിന് നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.