കൊച്ചി നഗരസഭ ജനന മരണ റജിസ്ട്രേഷന്‍ മുടങ്ങി; ദിവസങ്ങളായിട്ടും നടപടിയില്ല

ഒാണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങിയതോടെ ഭരണസ്തംഭനഭീഷണിയില്‍ കൊച്ചി നഗരസഭ. ജനന മരണ റജിസ്ട്രേഷന്‍ ഉള്‍പ്പടെയുള്ളവ മുടങ്ങി ദിവസങ്ങളായിട്ടും പരിഹാരത്തിന് നടപടിയില്ല. ഒാണ്‍ലൈന്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന സ്വകാര്യ കമ്പനിയുമായുള്ള തര്‍ക്കമാണ് കാരണമെന്ന് നഗരസഭയ്ക്കുള്ളില്‍നിന്നുതന്നെ വിമര്‍ശനം ഉയരുമ്പോഴും ഇക്കാര്യത്തില്‍ ഒൗദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

ജനന മരണ റജിസ്ട്രേഷന്‍ മുടങ്ങിയിട്ട് ദിവസങ്ങളായി. ഇതുമാത്രമല്ല കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ടുള്ള ഒാണ്‍ലൈന്‍ സേവനങ്ങളൊന്നും ലഭ്യമല്ല. സാധാരണക്കാര്‍ മുതല്‍ നഗരത്തിലെ വന്‍കിടക്കാര്‍ നഗരസഭയിലെത്തി നേരിട്ട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴും ആര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഒാണ്‍ലൈന്‍ സേവനങ്ങള്‍‍ തുടരുന്നതിനുള്ള വര്‍ക് ഒാര്‍ഡര്‍ സ്വകാര്യ കമ്പിക്ക്  നല്‍കുന്നതിലുള്ള വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേ‌പം. 

അതെസമയം ഒാണ്‍ലൈന്‍ സേവനങ്ങള്‍‍ തുടരുന്നതിനുള്ള വര്‍ക് ഒാര്‍ഡര്‍ സ്വകാര്യ കമ്പിക്ക് നല്‍കുന്നതിന് മേയറുടെ ഇടപെടല്‍ ഉണ്ടായെങ്കിലും ഇക്കാര്യത്തില്‍ മുന്‍ നഗരസഭ സെക്രട്ടറി ഉപേക്ഷ കാണിച്ചുവെന്നും ആരോപണമുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ ഒാണ്‍ലൈന്‍ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ നഗരസഭ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല.