പത്തനംതിട്ടയിൽ സ്റ്റേഡിയം നിർമാണം തടയുന്നുവെന്നാരോപിച്ച് നഗരസഭാ വളയൽ സമരം

പത്തനംതിട്ട  ജില്ലാ സ്റ്റേഡിയം നിർമാണം കോൺഗ്രസ് തടയുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐയുടെ നഗരസഭാ വളയൽ സമരം. അൻപത് കോടി രൂപയുടെ വികസനം കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് ആരോപിച്ചു. പത്തനംതിട്ട നഗരസഭയുടെ പ്രവർത്തനം ഇന്ന് പൂർണമായും തടസ്സപ്പെട്ടു.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കും വിവിധ കോർട്ടുകളും ഉൾപ്പടെ നവീകരിക്കുന്നതിനുള്ള അൻപത് കോടിയുടെ പദ്ധതിക്ക് യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ കരാർ ഒപ്പിടാത്ത സംഭവത്തിലാണ് ഡി.വൈ.എഫ്.ഐ സമരം നടത്തിയത്. രാവിലെ ഏഴുമണിമുതൽ പ്രവർത്തകർ നഗരസഭാ കെട്ടിടം വളഞ്ഞു. ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്ക് അകത്തു പ്രവേശിക്കാൻ സാധിക്കാതിരുന്നതോടെ നഗരസഭയുടെ പ്രവർത്തനം പൂർണമായും തടസപ്പെട്ടു. വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്നും ചെങ്ങന്നൂരിൽ സ്റ്റേഡിയത്തിനായി സ്ഥലം വിട്ടുനൽകിയതുപോലെ പത്തനംതിട്ട നഗരസഭയും വികസനത്തിനായി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാകണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്.സതീഷ് ആവശ്യപ്പെട്ടു.

സ്റ്റേഡിയം നിർമ്മാണത്തിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാനാകില്ലെന്ന് നഗരസഭ സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് ധാരണാപത്രത്തിൽ ഒപ്പിടാൻ ആയിട്ടില്ല. ഇതോടെ 50 കോടി രൂപയുടെ ജില്ലാ സ്റ്റേഡിയം നഷ്ടപ്പെടും എന്നാണ് ഇടതുപക്ഷത്തിൻറെ ആരോപണം. അതേസമയം നഗരസഭയുടെ സ്ഥലം തട്ടിയെടുക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.