വെള്ളിക്കുളങ്ങരയിലെ പാലം അപകടത്തില്‍

തൃശൂര്‍ വെള്ളിക്കുളങ്ങരയിലെ പാലം അപകടത്തില്‍. അറുപതു വര്‍ഷം പഴക്കമുള്ള പാലം പുനര്‍നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും യാഥാര്‍ഥ്യമായില്ല.     

പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള വെള്ളിക്കുളം തോടിനു കുറുകെയാണ് പാലം. നിര്‍മിച്ചത് 1956ല്‍. അറുപതു വയസു തികഞ്ഞ പാലം നിലവില്‍ ദുര്‍ബലമാണ്. അടിഭാഗമെല്ലാം തുരുമ്പെടുത്തു. കോണ്‍ക്രീറ്റ് സ്ലാബിലെ സിമന്റ് അടര്‍ന്നുപോയി. തുരുമ്പിച്ച കമ്പികള്‍ പുറത്തു കാണാം. ഒരുവര്‍ഷം മുമ്പ് പാലത്തിനോട് ചേര്‍ന്ന് വലിയ കുഴിയും രൂപപ്പെട്ടു. ഇതാകട്ടെ, കോണ്‍ക്രീറ്റ് ഇട്ട് തല്‍ക്കാലത്തേയ്ക്കു അടച്ചു. പ്രതിദിനം നൂറുകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തില്‍ അപകടയാത്രയാണ് ഇപ്പോള്‍. പൊതുമരാമത്തു വകുപ്പ് ഉണര്‍ന്നില്ലെങ്കില്‍ അപകടം ഉറപ്പാണ്. 

 വെള്ളിക്കുളങ്ങരയില്‍ നിന്ന് ചാലക്കുടി, കുറ്റിച്ചിറ, പരിയാരം പ്രദേശങ്ങളിലേക്കുള്ള നിരവധി ബസുകളും ഇതുവഴി സര്‍വ്വീസ് നടത്തന്നുണ്ട്. ചാലക്കുടി, പുതുക്കാട് നിയോജക മണ്ഡലങ്ങളെ യോജിപ്പിക്കുന്ന പാലം കൂടിയാണ് ഇത്. പാലം പൊളിച്ചുനീക്കി തല്‍സ്ഥാനത്ത് വീതി കൂടിയ പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.