കുന്നംകുളത്തെ ട്രാഫിക് പരിഷ്ക്കാരം വിവാദത്തിൽ

ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ തൃശൂര്‍ കുന്നംകുളം നഗരത്തില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്ക്കാരം വിവാദത്തില്‍. വണ്‍വേ പരിഷ്ക്കാരം ഏര്‍പ്പെടുത്തിയതിനെ ചൊല്ലി സമ്മിശ്ര പ്രതികരണമാണ്. വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പൊലീസ് പിഴ ഈടാക്കുന്നത് പ്രതിഷേധത്തിനിടയാക്കി. 

തൃശൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നഗരസഭയ്ക്കു മുന്നിലൂടെ ഗുരുവായൂര്‍ റോഡിലേക്ക് ഇറങ്ങുകയായിരുന്നു പതിവ്. നഗരസഭ അധികൃതരുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇതുവഴിയുള്ള ബസ് ഗതാഗതം തടഞ്ഞു. തൃശൂര്‍ ഭാഗത്ത് നിന്ന് കുന്നംകുളം ജംക്ഷനിലേക്ക് വരണമെങ്കില്‍ വഴി വളഞ്ഞു വരണം. ഗുരുവായൂര്‍ റോഡും വണ്‍വേയാക്കി. വടക്കാഞ്ചേരി ഭാഗത്തു നിന്നുള്ള ബസുകള്‍ സ്റ്റാന്‍ഡില്‍ യൂ ടേണ്‍ സമ്പ്രദായത്തിലൂടെ തിരിയണം. ബസ് സ്റ്റാന്‍ഡില്‍ ഇതു അപകടം വരുത്തുമെന്ന് ഉറപ്പ്. പൊലീസ് നടപ്പാക്കിയ ട്രാഫിക് പരിഷ്ക്കാരത്തില്‍ വ്യാപാരികള്‍ അതൃപ്തിയിലാണ്.

പാര്‍ക്കിങ്ങിനായി നാലിടങ്ങള്‍ ക്രമീകരിക്കാമെന്ന് ധാരയുണ്ടായിരുന്നു. ഈ സ്ഥലങ്ങള്‍ ഇതുവരെ ക്രമീകരിച്ചിട്ടില്ല. എന്നാല്‍, വഴിയരികില്‍ പാര്‍ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങി. പുതിയ ബസ് സ്റ്റാന്‍ഡിന് പന്ത്രണ്ടര കോടി അനുവദിച്ചെങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ല. പരിഷ്ക്കാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ ചേരിതിരിഞ്ഞതോടെ ട്രാഫിക് പരിഷ്ക്കാരം കുന്നംകുളത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവച്ചു.