തൃശൂരിൽ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരായി സമരം; ആത്മഹത്യാശ്രമം

തൃശൂര്‍ നടുവില്‍ക്കരയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരായ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രണ്ടു സ്ത്രീകള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. വാടാനപ്പള്ളി പഞ്ചായത്തില്‍ നാളെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

വാടാനപ്പള്ളി നടുവില്‍ക്കരയിലായിരുന്നു സംഘര്‍ഷം. ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് സ്ത്രീകള്‍ ഉള്‍പ്പെട്ടെ നാല്‍പതോളം പേര്‍ തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാനായി പൊലീസിന്റെ ശ്രമം. ഒരു മാസത്തിലേറെയായി ഇവിടെ ജനങ്ങള്‍ സമരത്തിലായിരുന്നു. പ്രതിഷേധത്തിനിടെയാണ്, ടവര്‍ സ്ഥാപിക്കാന്‍ പൊലീസ് എത്തി. കോടതി ഉത്തരവുമായാണ് പൊലീസ് എത്തിയത്. ഈ സമയത്താണ് സമരക്കാര്‍ പ്രതിഷേധവുമായി അണിനിരന്നത്. സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സ്ത്രീകള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ആറു സമരക്കാര്‍ക്കും നാലു പൊലീസുകാര്‍ക്കും പരുക്കേറ്റു. സമരക്കാരെ മാറ്റിയ ശേഷം ടവര്‍ നിര്‍മാണം പുനരാരംഭിച്ചു.