വയലുകളെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങി കോട്ടയത്ത് ജനകീയ കൂട്ടായ്മ

പ്രളയത്തെ പ്രതിരോധിക്കുന്നതിനായി വയലുകളെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങി കോട്ടയത്ത് ജനകീയ കൂട്ടായ്മ. 25 വര്‍ഷം തരിശായി കിടന്നിരുന്ന ഈരയില്‍കടവിലെ ഭൂമിയില്‍ കൃഷി ഇറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കൊടൂരാര്‍ നദിയുടെ പുനരതിജീവനവും പദ്ധതിയുടെ ഭാഗമാണ്.  

പ്രകൃതിയുടെ ജലസംഭരണികളായ തോടുകളും പാടങ്ങളും നികത്തിയതാണ് പ്രളയത്തിന് കാരണമായതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി. 110 ഏക്കര്‍ തരിശുപാടത്താകും ആദ്യം കൃഷിയിറക്കുക. രക്തശാലി എന്ന പുതിയ ഇനം നാടന്‍ നെല്‍ വിത്താണ് വിതക്കുന്നത്. സമീപ പ്രദേശങ്ങളിലെ തോടുകളുടെ ആഴം കൂട്ടുന്നതോടെ വേനല്‍കാലത്തും പാടങ്ങള്‍ക്ക് വെള്ളം ലഭിക്കും. ഇത്തരത്തില്‍ സംസ്ഥാനത്തെ പരമാവധി തോടുകള്‍ തെളിക്കുകയും തരിശുപാടങ്ങളില്‍ കൃഷിയിറക്കുകയും ചെയ്യുന്നത് പ്രളയത്തെ തടുക്കാന്‍ സഹായിക്കും എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

വേനല്‍കാലത്ത് അപകടഭീഷണി ഉയര്‍ത്തി പാടങ്ങളില്‍ തീ പിടിക്കാറു ണ്ട്. കൃഷിയിറക്കുന്നത് ഇതിനും ഒരു പരിഹാര മാര്‍ഗമാണ്. വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും, പുല്ലും, പോളയും മറ്റും നീക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈരയില്‍കടവിനു ശേഷം ജില്ലയിലെ മറ്റു സ്ഥലങ്ങളിലേക്കും പദ്ധതി ഏത്തിക്കാനാണ് നദീപുനര്‍സംയോജന കൂട്ടായ്മ ശ്രമിക്കുന്നത്.