ദുരന്ത നിവാരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുകളുമായി വിദ്യാര്‍ഥികള്‍‌

ദുരന്തം പ്രവചിക്കാന്‍ മുതല്‍ ദുരിതാശ്വാസത്തിന് ഉപയോഗിക്കാന്‍ വരെ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ് സംഘടിപ്പിച്ച ഹാക്കത്തോണിലാണ് നാടിനെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന നൂതന ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. വിദ്യാര്‍ഥികള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ വരെയാണ് പങ്കെടുത്തത്. 

ഈ ഡ്രോണ്‍ പറക്കുന്നത് ദുരന്ത ബാധിത പ്രദേശങ്ങളില്‍ മരുന്നും സഹായവും എത്തിക്കാനാണ്. പ്രളയക്കെടുതികള്‍ക്ക് ശേഷം അണുബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ക്കും ഉപയോഗിക്കാം. ഇത് വികസിപ്പിച്ചെടുത്ത തൃശൂരിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഹാക്കത്തോണില്‍ ഒന്നാമതെത്തിയത്. ഇനി ദുരന്തങ്ങള്‍ മുന്‍കൂര്‍ അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വേണോ, അതും തയ്യാര്‍. ഭൂകമ്പം പ്രളയം തുടങ്ങിയവയൊക്കെ നേരത്തെ അറിയാനും അവ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തി ജാഗ്രതാസന്ദേശം പ്രചരിപ്പിക്കാനും കഴിയും. ഗര്‍ഭപാത്ര ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചറിയാനും മൊബൈല്‍ ആപ് ഉണ്ട്. 

ഇങ്ങനെ 20 ടീമുകളാണ് ഹാക്കത്തോണില്‍ പങ്കെടുത്ത് സ്വന്തം ആശയങ്ങള്‍ വികസിപ്പിച്ചെടുത്ത് അവതരിപ്പിച്ചത്. 24 മണിക്കൂറാണ് ഓരോ ടീമിനും നല്‍കിയത്. സമൂഹനന്മക്കുള്ള ആശയങ്ങളാണ് ഓരോരുത്തരും അവതരിപ്പിച്ചതെന്നും യുവാക്കളുടെ പ്രാതിനിധ്യം പ്രതീക്ഷ പകരുന്നതാണെന്നും പരിപാടിയുമായി സഹകരിച്ച പേടിഎം ആപ്പ് വൈസ് ചെയര്‍മാന്‍ സൗരബ് ജയിന്‍ പറഞ്ഞു.