വര്‍ഷത്തില്‍ നാലു മാസം വെള്ളത്തിലും ബാക്കിയുള്ള എട്ടു മാസം കരയിലും ജീവിക്കുന്ന ഇരുപതു കുടുംബങ്ങളുണ്ട് തൃശൂരില്‍. പുല്ലഴി കോള്‍പാടത്തിനു സമീപമുള്ള ഈ കുടുംബങ്ങളുടെ കണ്ണീരിന് ഇനിയും പരിഹാരമായില്ല.  

തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലുള്ള പുല്ലഴിയിലാണ് ഈ ദ്വീപ്. മഴക്കാലമായാല്‍ റോഡ് വെള്ളത്തിനടിയിലാകും. പിന്നെ, തോണി വേണം പുറംലോകത്ത് എത്താന്‍. 20 കുടുംബങ്ങളിലായി എട്ടു വിദ്യാര്‍ഥികള്‍. ഇവര്‍ക്ക് സ്കൂളില്‍ പോകാനും വേണം തോണി യാത്ര. ഓരോ വര്‍ഷവും തോണിയാത്രയുടെ കാശ് കോര്‍പറേഷന്‍ നല്‍കും.

തോണിക്കാര്‍ക്ക് കരാര്‍ നല്‍കുകയാണ് പതിവ്. കഴിഞ്ഞവര്‍ഷം തോണി യാത്ര ഏറ്റെടുത്ത ആള്‍ക്ക് കോര്‍പറേഷന്‍ ഇതുവരെയും പണം നല്‍കിയില്ല. ഈ വര്‍ഷം തോണി യാത്ര മുടങ്ങുമെന്നായപ്പോള്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. ഒരു തോണിക്കാരനെ സംഘടിപ്പിച്ചു. മഴ പെയ്യും മുമ്പേ നാലു മാസത്തേയ്ക്കുള്ള വീട്ടുസാധനങ്ങള്‍ ഒന്നിച്ചു കരുതി വയ്ക്കും. അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാനും ഏറെ ബുദ്ധിമുട്ടാണ്. 

മണ്ണിട്ട് റോഡിന് ഉയരം കൂട്ടിയാല്‍ മാത്രമേ ഇവര്‍ക്കു മഴക്കാലത്ത് യാത്ര സാധ്യമാകൂ. അതിന്, റോഡിന് ഉയരം കൂട്ടാന്‍ കോള്‍പടവുകാര്‍ സമ്മതിക്കണം. കൃഷിയെ ബാധിക്കുമെന്നതിനാല്‍ കോള്‍പടവുകാരും അതിനു തയാറല്ല. മാറിമാറി ഭരിച്ച കോര്‍പറേഷന്‍ അധികൃതര്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചതുമില്ല.