സ്വകാര്യ ആശുപത്രിയുടെ അനാസ്ഥ; മുൻ പഞ്ചായത്തംഗം മരിച്ചതായി പരാതി

തൃശൂരില്‍ സ്വകാര്യ ആശുപത്രിയുടെ അനാസ്ഥ മൂലം മുൻ പഞ്ചായത്തംഗം മരിച്ചതായി പരാതി. ചില്ല് കയ്യിൽ തുളച്ചു കയറി ചികിൽസ തേടിയെത്തിയ ചിറ്റിലപ്പിള്ളി സ്വദേശി ഷൈജുവാണ് മരിച്ചത്. രോഷാകുലരായ നാട്ടുകാർ ആശുപത്രി ഉപരോധിച്ചു. 

ചുമട്ടുതൊഴിലാളിയായ ഷൈജു , ചില്ല് ലോറിയിൽ നിന്ന് ഇറക്കുമ്പോഴായിരുന്നു കൈയ്ക്ക് മുറിവേറ്റത്. കൈ മുട്ടിന് മീതെയായിരുന്നു ആഴത്തിൽ മുറിവ്. ത്യശൂർ അമല ആശുപത്രിയിലാണ് ആദ്യം ചികിൽസ തേടിയത്. ദീർഘനേരം അത്യാഹിത വിഭാഗത്തിൽ കിടത്തിയ ശേഷം ഡോക്ടറില്ലെന്ന് പറഞ്ഞ് മടക്കി. മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തംവാർന്നു മരിച്ചെന്ന് പോസ്റ്റ്മോർട്ടം ചെയ്ത സർജൻ പറഞ്ഞതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. 

മരിച്ച ഷൈജുവിന്റെ ഭാര്യ ഏഴു മാസം ഗർഭിണിയാണ്. സി.പി.എമ്മിന്റെ മുൻ പഞ്ചായത്ത് അംഗം കൂടിയായ ഷൈജു നാട്ടുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. മരണത്തിൽ രോഷാകുലരായ നാട്ടുകാർ ആശുപത്രി ഉപരോധിച്ചു. തളളിക്കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന പൊലീസിന്റെ ഉറപ്പിൽ പ്രതിഷേധക്കാർ പിരിഞ്ഞു പോയി. അതേ സമയം , ചികിൽസ വൈകിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.